ചെന്നിത്തല ജേഷ്ഠ സഹോദരനാണെന്ന് വിഡി സതീശൻ. മന്ത്രിസഭയിലേക്ക് ചെന്നിത്തല എത്തുമോ എന്ന ചോദ്യത്തിന് എല്ലാം പാർട്ടി ചർച്ച ചെയ്യുമെന്നായിരുന്നു നിയുക്ത മുഖ്യമന്ത്രിയുടെ മറുപടി. വഴുതക്കാടുള്ള ചെന്നിത്തലയുടെ വീട്ടിലെത്തി അദ്ദേഹവുമായി ആശയവിനിമയം നടത്തിയ ശേഷമായിരുന്നു സതീശൻറെ പ്രതികരണം. ഇരു നേതാക്കളും ഒരുമിച്ചാണ് മാധ്യമപ്രവർത്തകരെ കണ്ടത്
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇടഞ്ഞുനിന്ന രമേശ് ചെന്നിത്തലയെ വീട്ടിലെത്തി കണ്ട് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. ചെന്നിത്തല തന്റെ നേതാവും, ജ്യേഷ്ഠ സഹോദര തുല്യനുമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വിഡി സതീശന്‍ പറഞ്ഞു. ഈ വീട് നിര്‍മ്മിച്ച കാലം മുതല്‍ താന്‍ ഇവിടെ വരുന്നതാണ്. അതിന് മാധ്യമങ്ങള്‍ പറയുന്നതുപോലെ മറ്റു കാര്യങ്ങളൊന്നുമില്ല. അദ്ദേഹത്തിന്റെ എല്ലാ അനുഗ്രഹവും പുതിയ ദൗത്യം ഏറ്റെടുക്കുമ്പോള്‍ എനിക്ക് ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.
ചെന്നിത്തല മന്ത്രിസഭയിലുണ്ടാകുമോ എന്ന ചോദ്യത്തിന്, അതെല്ലാം പാര്‍ട്ടി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളാണെന്നും, അദ്ദേഹവുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി. വിഡി സതീശന്‍ മുഖ്യമന്ത്രിയായതില്‍ സന്തോഷിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാന്‍ഡിന്റെ തീരുമാനത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. വളരെയേറെ വ്യക്തിപരമായ ബന്ധങ്ങള്‍ ഉള്ളവരാണ് ഞങ്ങളെല്ലാവരും. ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ നിന്നും കേരളത്തെ മോചിപ്പിക്കാനുള്ള ദൗത്യം വിഡി സതീശനെയാണ് പാര്‍ട്ടി ഹൈക്കമാന്‍ഡ് ഏല്‍പ്പിച്ചിട്ടുള്ളത്. അത് പാര്‍ട്ടി പ്രവര്‍ത്തകരും ഞങ്ങളെല്ലാവരും ചേര്‍ന്നു നിന്ന് നിറവേറ്റുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിസഭയില്‍ ഉണ്ടാകുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. എന്തെങ്കിലും ഉപാധിയുണ്ടോയെന്ന ചോദ്യത്തിന്, ഞങ്ങള്‍ തമ്മില്‍ എന്ത് ഉപാധിയെന്നും ചെന്നിത്തല തിരിച്ചു ചോദിച്ചു.




































