ബാഗ് മുകളിൽ വയ്ക്കാൻ സഹായംതേടി; അർബുദബാധിതയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു

ന്യൂ‍ഡൽഹി: അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയയായ അർബുദ രോഗിയായ സ്ത്രീയെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടതായി പരാതി. അമേരിക്കൻ എയർലൈൻസിന്റെ എഎ–293 വിമാനത്തിൽ ഡൽഹിയിൽനിന്ന് ന്യൂയോർക്കിലേക്കു പോകേണ്ട യാത്രക്കാരിയെയാണ് ഇറക്കിവിട്ടത്.

വിമാനത്തിന്റെ മുകളിലുള്ള ക്യാബിനിലേക്ക് തന്റെ കയ്യിലുള്ള ബാഗ് വയ്ക്കാന്‍ അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്നതിനാൽ ഒറ്റയ്ക്ക് അതു ചെയ്യാൻ സാധിക്കാത്തതിനാൽ ബാഗ് ഉയർത്താൻ സഹായം അഭ്യർഥിച്ചു. പക്ഷേ, സഹായം നിരസിക്കുകയും തുടർന്ന് വിമാനത്തിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നുവെന്നാണ് മീനാക്ഷി സെൻഗുപ്ത എന്ന യാത്രക്കാരിയുടെ പരാതി.

അഞ്ച് പൗണ്ടിൽ കൂടുതൽ ഭാരമുള്ള ബാഗ് പൊക്കിവയ്ക്കാൻ സഹായം ചോദിച്ചപ്പോൾ തന്നോട് മോശമായി പെരുമാറിയെന്നും വിമാനത്തിൽനിന്ന് ഇറക്കിവിട്ടെന്നും കാണിച്ച് ഇവർ അമേരിക്കൻ എയർലൈൻസിനെതിരെ പൊലീസിൽ പരാതി നൽകി. വിഷയം പരിശോധിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഡിജി അരുൺ കുമാർ വ്യക്തമാക്കി.

അതേസമയം, ജനുവരി 30ന് ജീവനക്കാരുടെ നിർദേശങ്ങൾ പാലിക്കാത്ത ഒരു യാത്രക്കാരിയെ വിമാനത്തിൽനിന്ന് ഇറക്കിയെന്നും അവരുടെ ടിക്കറ്റിന്റെ പണം കൈമാറുന്നതിന് നടപടികൾ സ്വീകരിച്ചെന്നും അമേരിക്കൻ എയർലൈൻസ് അധികൃതർ അറിയിച്ചു.

ഇന്ത്യയിൽ അവധിക്കു വന്നപ്പോഴാണ് അർബുദ ബാധിതയാണെന്ന് മീനാക്ഷി സെൻഗുപ്ത തിരിച്ചറിഞ്ഞത്. ഇവിടെവച്ചുതന്നെ ശസ്ത്രക്രിയ നടത്തി. തുടർ ചികിത്സകൾക്കായി യുഎസിൽ ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ് എടുത്തിരുന്നു. വിമാനത്തിൽനിന്ന് ഇറക്കിവിട്ടതിനെത്തുടർന്ന് മറ്റൊരു വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത് അവർ യുഎസിലേക്കു പോകുകയും ചെയ്തു.

Advertisement