പാക്കിസ്ഥാനിൽ സ്ഫോടനം; ക്രിക്കറ്റ് മത്സരം തടസ്സപ്പെട്ടു, താരങ്ങളെ ഗ്രൗണ്ടിൽനിന്ന് മാറ്റി

Advertisement

ഇസ്‍ലാമബാദ്: ആഭ്യന്തര ക്രിക്കറ്റ് ലീഗായ പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ പ്രദർശന മത്സരത്തിനിടെ സ്റ്റേഡിയത്തിന് കിലോമീറ്ററുകൾ അകലെ സ്ഫോടനം. ഞായറാഴ്ച ക്വെറ്റയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർക്കു പരുക്കേറ്റതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെഹ്‍രീകെ താലിബാൻ പാക്കിസ്ഥാൻ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

സ്ഫോടനത്തിനു പിന്നാലെ പ്രദർശന മത്സരം താൽക്കാലികമായി നിർത്തിവച്ചു. താരങ്ങളെ ഡ്രസ്സിങ് റൂമിലേക്കു മാറ്റി. പാക്കിസ്ഥാനിലെ നവാബ് അക്തർ ഭക്തി സ്റ്റേഡിയത്തിലാണ് പിഎസ്എല്ലിന്റെ ഭാഗമായ മത്സരം നടന്നത്. സ്ഫോടനത്തിനു പിന്നാലെ മുൻകരുതലായാണു കളി നിർത്തിവച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. അനുമതി ലഭിച്ചതോടെയാണു മത്സരം വീണ്ടും തുടങ്ങിയത്.

പ്രദർശന മത്സരം കാണാൻ ആരാധകരാൽ നിറഞ്ഞ ഗാലറിയാണ് നവാബ് അക്തർ ഭക്തി സ്റ്റേഡിയത്തിലുണ്ടായിരുന്നത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം, മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി തുടങ്ങി പ്രമുഖ താരങ്ങൾ പ്രദർശന മത്സരത്തിനെത്തിയിരുന്നു. അതേസമയം കൂടുതൽ ആളുകൾ സ്റ്റേഡിയത്തിലേക്കു തള്ളിക്കയറിയതിനാലാണ് കളി നിർത്തിയതെന്നും അഭ്യൂഹങ്ങളുണ്ട്. ക്വെറ്റ ഗ്ലാഡിയേറ്റഴ്സും പെഷവാർ സൽമിയും തമ്മിലായിരുന്നു പ്രദർശന മത്സരം നടത്തിയത്.

Advertisement