മംഗലപുരം: തിരുവനന്തപുരത്ത് വയോധികയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ലഹരിക്ക് പണം നൽകാത്തതിന്റെ പേരിലെന്ന് മൊഴി. ലഹരി വാങ്ങാൻ പണം നൽകാത്തതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് കൊപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതിയായ ചെറുമകൻ പൊലീസിന് മൊഴി നൽകി.
ചാന്നാങ്കര പുതുവൽ വീട്ടിൽ മേഴ്സി (65) ആണ് കൊല്ലപ്പെട്ടത്. മേഴ്‌സിയുടെ മകളുടെ മകൻ ഷിബിനാണ് കൊലപാതകം നടത്തിയതിന് അറസ്റ്റിലായത്. മദ്യത്തിനും ലഹരി വസ്തുകൾക്കും അടിമയായ ഷിബിൻ, ഇന്നലെ രാവിലെയുണ്ടായ വഴക്കിനെ തുടർന്ന് മുത്തശ്ശിയെ മർദിച്ചു.
തുടർന്ന് രക്ഷപ്പെടാൻ മേഴ്‌സി കത്തിയെടുത്തെങ്കിലും ഷിബിൻ അതു പിടിച്ചു വാങ്ങി കഴുത്തിന് വെട്ടുകയായിരുന്നു. വെട്ടേറ്റ മേഴ്‌സി വീട്ടിനകത്ത് വീണു. കൊലപാതകത്തിന് പിന്നാലെ, കത്തിയുമായി പുറത്തിറങ്ങിയ ഷിബിൻ താൻ കൊലപാതകം നടത്തിയതായി നാട്ടുകാരോട് പറഞ്ഞു. മേഴ്സിയെ നാട്ടുകാർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.
രക്ഷപ്പെടാൻ ശ്രമിച്ച ഷിബിനെ കഠിനംകുളം പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതി ഷിബിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചാന്നാങ്കരയിലും പരിസരപ്രദേശങ്ങളിലും മീൻകച്ചവടം നടത്തിയിരുന്ന മേഴ്സിയും ഷിബിനും ഒരേ വീട്ടിലായിരുന്നു താമസം. സ്ഥിരം മദ്യപാനിയായ ഷിബിൻ മേഴ്സിയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു.
Home News Breaking News വയോധികയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ലഹരിക്ക് പണം നൽകാത്തതിന്റെ പേരിലെന്ന് മൊഴി




























