ചെന്നൈ: വംശനാശ ഭീഷണി നേരിടുന്ന ലാർ ഗിബ്ബൺ ഇനത്തിൽപ്പെട്ട കുരങ്ങിനൊപ്പമുള്ള നടൻ വിക്രമിന്റെ വീഡിയോ വിവാദമായതിനെ തുടർന്ന് തമിഴ്നാട് വനംവകുപ്പ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ വനംവകുപ്പ് നോട്ടീസ് നൽകുകയും, ഈറോഡ് ജില്ലയിലെ പെരുന്തുറയിലുള്ള മൃഗ പ്രജനന കേന്ദ്രത്തിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തുകയും ചെയ്തു.
മണിപ്പുരിൽ നിന്ന് പെരുന്തുറയിലെ കേന്ദ്രത്തിലെത്തിച്ച കുരങ്ങാണെന്നാണ് വനംവകുപ്പിന് ലഭിച്ച പ്രാഥമിക വിവരം. മൃഗങ്ങളെ സംസ്ഥാനത്തേക്ക് എത്തിച്ചതിനും കൈവശം വെച്ചതിനുമുള്ള രേഖകൾ ഹാജരാക്കാൻ കേന്ദ്രത്തിന്റെ ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചില രേഖകൾ സമർപ്പിച്ചെങ്കിലും മണിപ്പുരിലെ മുൻ ഉടമയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള പ്രധാന രേഖകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
വിക്രമിന്റെ മകളുടെ ഭർതൃപിതാവാണ് പെരുന്തുറയിലെ കേന്ദ്രത്തിൽ നിന്ന് ഈ കുരങ്ങുകളെ വാങ്ങിയതെന്നാണ് വിവരം. തുടർന്ന് ചെന്നൈയിലെത്തിച്ച ജീവികളെ ഈസ്റ്റ് കോസ്റ്റ് റോഡിലെ ഈഞ്ചമ്പാക്കത്തെ ഫാംഹൗസിൽ പാർപ്പിച്ചശേഷമാണ് നടൻ വീഡിയോ ചിത്രീകരിച്ചത്.
വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളെ കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് വനംവകുപ്പ് വിശദമായ അന്വേഷണം നടത്തുകയാണ്. രേഖകളുടെയും ഉടമസ്ഥാവകാശത്തിന്റെയും നിയമസാധുത പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.





























