പത്തനംതിട്ട : കനത്ത മഴയെ തുടർന്ന് മാറ്റിവച്ച ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ നാളെ പുനരാരംഭിക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടത്താനിരുന്ന വള്ളസദ്യ ശക്തമായ മഴയെതുടർന്ന് കഴിഞ്ഞദിവസം ഒഴിവാക്കിയിരുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി ചടങ്ങ് മാത്രമായാണ് വള്ളസദ്യ നടത്തുന്നത്. പള്ളിയോടങ്ങൾ പമ്പയിലിറക്കുന്നത് സംബന്ധിച്ച തീരുമാനം പിന്നീട്.
ജൂലൈ 19നാണ് ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായത്. ആദ്യദിവസം 10 പള്ളിയോടങ്ങളാണ് പങ്കെടുത്തത്. വള്ളസദ്യ സെപ്‌തംബർ 16 വരെ നീളും. 51 വള്ളങ്ങൾക്കായാണ് ഈ വർഷം വള്ളസദ്യ ഒരുക്കിയത്. ഇല ഒന്നിനു 300 രൂപ നിരക്കിൽ aranmulaboatrace.com വെബ്സൈറ്റിലൂടെ ബുക്ക് ചെയ്‌ത് പ്രത്യേക പാസെടുത്തു വള്ളസദ്യയിൽ പങ്കെടുക്കാം. സെപ്‌തംബർ നാലിന് അഷ്‌ടമിരോഹിണി സമൂഹ വള്ളസദ്യയുണ്ട്. ആഗസ്‌ത് 30നാണ് ആറന്മുള ഉതൃട്ടാതി ജലമേള.




























