ചങ്ങനാശ്ശേരി: കെ.ബി ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽനിന്ന് പുറത്താക്കി. ഗണേഷ് കുമാറിന് മാത്രം ഡയറക്ടർ ബോർഡ് അംഗത്വം പുതുക്കി നൽകിയില്ല. നേരത്തെ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനിൽനിന്നും അദ്ദേഹം പുറത്തായിരുന്നു. പിന്നാലെയാണ് ഡയറക്ടർ ബോർഡ് അംഗത്വവും നഷ്ടമായത്.
എൻഎസ്എസ് ഡയറക്ടർ ബോർഡിലെ ഒൻപത് പേരുടെ കാലാവധി അവസാനിച്ചിരുന്നു. ഇതിൽ എട്ടുപേരുടെ അംഗത്വം പുതുക്കിനൽകി. എന്നാൽ, ഗണേഷ് കുമാറിന്റേത് മാത്രം പുതുക്കിയില്ല. ഗണേഷിന് പകരം ബി.ആർ.കെ ബാബുവിനെയാണ് ഡയറക്ടർ ബോർഡിലേക്ക് എടുത്തിരിക്കുന്നത്.
പത്തനാപുരം താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട വിവിധ ആരോപണങ്ങൾ ഗണേഷ് കുമാറിനെതിരേ ഉയർന്നിരുന്നു. പത്മ കഫെയുടെ നിർമാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ തുടർന്ന് താലൂക്ക് യൂണിയനിൽനിന്ന് പകുതിയിലധികം അംഗങ്ങൾ രാജിവെക്കുകയും യൂണിയൻ പിരിച്ചുവിടുകയും ചെയ്തിരുന്നു.
എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി ഗണേഷിന് അഭിപ്രായവ്യത്യാസങ്ങളും നിലനിന്നിരുന്നു. എൻഎസ്എസ് നേൃത്വത്തിനെതിരേ ഗണേഷ് അടുത്തിടെ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.






























