ബാബരി മസ്ജിദ് തകർത്ത കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരായ ഹർജി ആഗസ്റ്റ് ഒന്നിന് പരിഗണിക്കും

ലഖ്‌നൗ: ബാബരി മസ്ജിദ് തകർത്ത കേസിൽ ബിജെപി നേതാക്കളായ എൽ.കെ അദ്വാനി, ഉമാഭാരതി തുടങ്ങിയവരടക്കം 32 പ്രതികളെ വെറുതെവിട്ടതിനെതിരെ നൽകിയ പുനഃപരിശോധനാ ഹർജി അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ആഗസ്റ്റ് ഒന്നിന് പരിഗണിക്കും.

അയോധ്യ സ്വദേശികളായ ഹാജി മഹ്‌മൂദ് അഹമ്മദ്, സയിദ് അഖ്‌ലാഖ് അഹമ്മദ് എന്നിവരാണ് ഹരജി നൽകിയത്. എന്നാൽ പുനഃപരിശോധനാ ഹർജി നിലനിൽക്കില്ലെന്നും ഇത് ക്രിമിനൽ അപ്പീലായാണ് പരിഗണിക്കുകയെന്നും ജസ്റ്റിസ് ദിനേശ് കുമാർ സിങ് പറഞ്ഞു.

ഹർജി ജൂലൈ 11ന് പരിഗണിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. പരാതിക്കാരുടെ അഭിഭാഷകരുടെ ആവശ്യപ്രകാരം ഇത് നീട്ടുകയായിരുന്നു. വാദം കേൾക്കൽ ഇനി നീട്ടില്ലെന്നും കോടതി വ്യക്തമാക്കി. പ്രതികൾക്കെതിരായ വിചാരണയിൽ സാക്ഷികളായ തങ്ങൾ കലാപത്തിന്റെ ഇരകളാണെന്നും ഹരജിക്കാർ ബോധിപ്പിച്ചിരുന്നു.

1992 ഡിസംബർ ആറിനാണ് കർസേവകർ ബാബരി മസ്ജിദ് തകർത്തത്. നീണ്ട നിയമയുദ്ധത്തിന് ശേഷം 2020 സെപ്റ്റംബർ 30നാണ് സിബിഐ പ്രത്യേക കോടതി എൽ.കെ അദ്വാനി, യു.പി മുൻ മുഖ്യമന്ത്രി കല്യാൺ സിങ്, മുരളി മനോഹർ ജോഷി, ഉമാഭാരതി, വിനയ് കത്യാർ തുടങ്ങിയവർ ഉൾപ്പെടെയുള്ള 32 പ്രതികളെ വെറുതെവിട്ടത്.

Advertisement