മണിക് സാഹ ത്രിപുര മുഖ്യമന്ത്രിയാകും, നിയമസഭാ കക്ഷിയോഗത്തിൽ തീരുമാനം


അഗർത്തല: എം.പിയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമായ മണിക് സാഹ ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയാകും. ബിപ്ലബ് ദേബ് രാജിവച്ചതിന് പിന്നാലെ ചേർന്ന നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം.

ഭൂപേന്ദ്രയാദവ്, വിനോദ് താവ്ടെ എന്നീ കേന്ദ്രനിരീക്ഷകരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം ചേർന്നത്.

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിപ്ളവ് കുമാർ ദേബിനോട് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പാർട്ടിയിലെ എതിർപ്പും ഭരണത്തിനെതിരായ ജനവികാരവും പരിഗണിച്ചാണ് തീരുമാനം. ഇന്നലെ ഡൽഹിയിലെത്തി പാർട്ടി അദ്ധ്യക്ഷൻ ജെ.പി നദ്ദയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിപ്ളവ് കുമാർ ദേബ് കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മുഖ്യമന്ത്രി സ്ഥാനം ബിപ്ലബ് ദേബ് രാജിവച്ചത്. . ഇന്ന് നാലു മണിക്ക് ഗവർണർ എസ്‌എൻ ആര്യയെ കണ്ട് ദേബ് രാജി നൽകി. പദവിയല്ല പാർട്ടിയാണ് വലുതെന്ന് ദേബ് പറഞ്ഞു. ത്രിപുരയിലെ ജനങ്ങളുടെ വികസനത്തിനായുള്ള ശ്രമം തുടരും എന്ന് ദേബ് പറഞ്ഞു രാജി. ത്രിപുരയിൽ തിരഞ്ഞെടുപ്പിന് ഇനി 10 മാസം മാത്രമാണ് ബാക്കിയുള‌ളത്.

2018 ൽ സിപിഎമ്മിനെ പുറത്താക്കി ബി.ജെ.പി ഭരണത്തിലെത്തിയത് ബിപ്ളവ് കുമാർ ദേബ് എന്ന നാല്പത്തിയേഴുകാരൻ ആയിരുന്നു. എന്നാൽ ദേബിനെ മാറ്റണമെന്ന് 12 എം.എൽ.എമാർ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. രണ്ടുപേർ രാജിക്കത്ത് കേന്ദ്രനേതാക്കൾക്ക് അയച്ചു. സഖ്യകക്ഷിയായ ഐ.പി.എഫ്.ടിയുമായും ബിപ്ളവ് തെറ്റി. കഴിഞ്ഞ നവംബറിൽ നടന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ ബിജെപി എന്നാൽ വൻ വിജയം നേടിയതോടെ ബിപ്ളവ് ദേബ് തുടരും എന്നായിരുന്നു വിലയിരുത്തൽ.

Advertisement