ന്യൂഡൽഹി: ബലാത്സംഗക്കേസിൽ തെഹൽകെ മുൻ എഡിറ്റർ തരുൺ തേജ് പാലിന് തിരിച്ചടി. രണ്ടാഴ്ചക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി നർദേശം നൽകി. കീഴടങ്ങിയാൽ മാത്രമേ ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കൂ എന്നും സുപ്രീം കോടതി അറിയിച്ചു.
ബലാത്സംഗക്കേസിൽ പത്തുകൊല്ലത്തെ തടവു ശിക്ഷയാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് തരുൺ തേജ്പാലിനെതിരേ വിധിച്ചത്. ഇതിനെതിരേയാണ് തരുൺ തേജ്പാൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. കേസിൽ തരുൺ തേജ്പാലിനെ കുറ്റവിമുക്തനാക്കിയ 2021ലെ വിധി റദ്ദാക്കുകയും ചെയ്തിരുന്നു. തേജ്പാലിന്റെ ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗോവ സർക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
നിയമപ്രകാരം ശിക്ഷാവിധിയെ ചോദ്യം ചെയ്യുന്നതിന് മുമ്പ് കീഴടങ്ങേണ്ടതുണ്ട്. നിയമം അനുസരിച്ച് കീഴടങ്ങൽ സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും വേണം. എന്നാൽ തേജ്പാൽ കീഴടങ്ങിയിരുന്നില്ല. ശിക്ഷ വിധിച്ചപ്പോൾ തന്നെ തരുൺ തേജ്പാൽ കീഴടങ്ങേണ്ടതായിരുന്നുവെന്ന് കേസ് പരിഗണിക്കവേ
വാദ സമയത്ത് ഗോവ സർക്കാരിന് വേണ്ടി ഹാജരായ തുഷാർ മേത്ത സുപ്രീം കോടതിയിൽ അറിയിച്ചു.
സെപ്റ്റംബർ 22നകം കീഴടങ്ങണം. അതിന് ശേഷം അപ്പീൽ പരിഗണിക്കാമെന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്.
2013 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ വെച്ച് സഹപ്രവർത്തകെയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

































