ഗുവാഹത്തി: അസമിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ഹോംസ്റ്റേയിൽ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. കാമ്രൂപ് ജില്ലയിലാണ് സംഭവം. കേസിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഗോൾപാറ സ്വദേശിയായ പരമേശ്വർ നാഥ് എന്ന യുവാവാണ് പെൺകുട്ടിയെ സൗകുച്ചിയിലെ ‘രംഗ്മാൻ ഗ്രാന്റ് ഹോംസ്റ്റേ’യിൽ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. രാത്രിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പാൻബസാറിന് സമീപം വഴിയരികിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞതായാണ് പരാതി.
പരമേശ്വർ നാഥ്, ഹിർകജ്യോതി ദാസ്, വിശാൽ ബറുവ, ലക്ഷീധർ നാഥ്, റെജിപ് അലി എന്നിവരെയാണ് ദാദറ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ വിശാൽ ബറുവയും ലക്ഷീധർ നാഥും സംഭവമുണ്ടായ ഹോംസ്റ്റേയിലെ ജീവനക്കാരാണ്.
ഞായറാഴ്ച ഉച്ചയോടെ കാണാതായ പെൺകുട്ടിയെ ചൊവ്വാഴ്ച പുലർച്ചെ പാൻബസാറിലെ പാനി ടാങ്കിക്ക് സമീപത്തുനിന്നാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ പെൺകുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തി. കാമ്രൂപ് എസ്എസ്പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.





























