കൊച്ചി: അവതാരകയും മോഡലുമായ അപർണ തോമസ്, ജീവ ജോസഫുമായുള്ള 11 വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചതായി സ്ഥിരീകരിച്ചു. തങ്ങൾ വേർപിരിയുകയാണെന്ന് വ്യക്തമാക്കി ജീവ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചതിന് പിന്നാലെയാണ് അപർണയും നിലപാട് വ്യക്തമാക്കിയത്. ‘ഇതോടെ, ഈ ഒരു അധ്യായം അവസാനിക്കുകയാണ്’ എന്ന തലക്കെട്ടിലാണ് അപർണയുടെ കുറിപ്പ്.
തന്നിൽനിന്ന് കാര്യങ്ങൾ അറിയാൻ പലരും കാത്തിരിക്കുകയാണെന്ന് അറിയാമെന്നും അതുകൊണ്ടാണ് നേരിട്ട് പ്രതികരിക്കുന്നതെന്നും അപർണ പറഞ്ഞു. വിവാഹബന്ധം അവസാനിച്ചെന്നും ഇത് തുടരാൻ തനിക്ക് താൽപര്യമുണ്ടായിരുന്നില്ലെന്നും കുറിപ്പിൽ വ്യക്തമാക്കി. ഇരുവർക്കും എളുപ്പമുള്ള തീരുമാനമായിരുന്നില്ലെങ്കിലും തനിക്കുവേണ്ടി ഈ തീരുമാനം എടുക്കേണ്ടിവന്നതാണെന്നും അപർണ പറഞ്ഞു.
നിലവിൽ താൻ ഏറെ സമാധാനത്തിലും സന്തോഷത്തിലുമാണെന്നും സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടെന്നും അപർണ കുറിച്ചു. എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാനോ എല്ലാ കാര്യങ്ങളും തുറന്നുപറയാനോ താൽപര്യമില്ലെന്നും ചില കാര്യങ്ങൾ തികച്ചും വ്യക്തിപരമാണെന്നും അവർ വ്യക്തമാക്കി. മുന്നോട്ടുപോകാനും സമാധാനത്തോടെ ജീവിക്കാനുമാണ് ആഗ്രഹമെന്നും അപർണ പറഞ്ഞു.
വേർപിരിയലിന്റെ കാരണങ്ങൾ വ്യക്തിപരമാണെന്നും തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും ഇരുവരും ആരാധകരോട് അഭ്യർഥിച്ചു.
2015 ഓഗസ്റ്റ് 24-നായിരുന്നു ജീവയുടെയും അപർണയുടെയും വിവാഹം. വിവാഹവാർഷിക ദിനത്തിൽ തന്നെ ഇരുവരും വേർപിരിയൽ പ്രഖ്യാപിച്ചത് ആരാധകരിലും സോഷ്യൽ മീഡിയയിലും വലിയ പ്രതികരണത്തിനിടയാക്കി. നിരവധി പേരാണ് ഇരുവരുടെയും കുറിപ്പുകൾക്ക് താഴെ ആശംസകളും പിന്തുണയും രേഖപ്പെടുത്തിയത്.




























