തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് വർഷത്തേക്കുള്ള വൈദ്യുതി നിരക്ക് പരിഷ്കരണത്തിന് കളമൊരുങ്ങുന്നു. 2027 ഏപ്രിൽ ഒന്ന് മുതൽ 2032 മാർച്ച് 31 വരെയുള്ള കാലയളവിലെ വൈദ്യുതി നിരക്ക് നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക കരട് മാർഗനിർദേശങ്ങൾ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രസിദ്ധീകരിച്ചു. കരടിന്റെ അടിസ്ഥാനത്തിലായിരിക്കും കെഎസ്ഇബി പുതിയ നിരക്ക് പരിഷ്കരണ അപേക്ഷ സമർപ്പിക്കുക. പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ചശേഷം അന്തിമ റഗുലേഷൻ പ്രസിദ്ധീകരിക്കും.
സോളാർ വൈദ്യുതി ലഭ്യത കൂടുതലുള്ള പകൽ സമയത്ത് കുറഞ്ഞ നിരക്കും വൈദ്യുതി ഉപഭോഗം ഉയരുന്ന രാത്രി പീക്ക് സമയത്ത് ഉയർന്ന നിരക്കും ഏർപ്പെടുത്തുന്ന സമയം അടിസ്ഥാനമാക്കിയുള്ള താരിഫ് സംവിധാനം കൂടുതൽ ഉപഭോക്താക്കളിലേക്ക് വ്യാപിപ്പിക്കാനാണ് പ്രധാന നിർദേശം. നിലവിൽ പ്രതിമാസം 250 യൂണിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്കാണ് പ്രധാനമായും ടൈം ഓഫ് ഡേ (ടിഒഡി) മീറ്ററിംഗ് ബാധകം. പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിനെ തുടർന്ന് 2024 വരെ കെഎസ്ഇബിക്കുണ്ടായ നഷ്ടം 2031ന് മുൻപ് നികത്തണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഈ തുക 2027 മുതൽ ഉപഭോക്താക്കളിൽനിന്ന് ഈടാക്കാനും കരടിൽ ശുപാർശയുണ്ട്. ഇത് നടപ്പായാൽ വൈദ്യുതി ബില്ലിൽ സ്വാഭാവികമായ വർധനയ്ക്ക് സാധ്യതയുണ്ട്.
നിലവിലെ സ്ലാബ് അടിസ്ഥാനത്തിലുള്ള ഫിക്സഡ് ചാർജിന് പകരം ആകെ വൈദ്യുതി ഉപഭോഗം കണക്കാക്കി ഫിക്സഡ് ചാർജ് നിശ്ചയിക്കണമെന്നതാണ് മറ്റൊരു നിർദേശം. ഇന്ധന സർച്ചാർജ് മാസംതോറും കൃത്യമായി ഈടാക്കാനും ബാറ്ററി സ്റ്റോറേജ് സംവിധാനമുള്ള സോളാർ ഉപഭോക്താക്കൾക്ക് പീക്ക് സമയത്ത് നിരക്കിളവ് അനുവദിക്കാനും ശുപാർശയുണ്ട്.
വൈദ്യുതി സംഭരണ പദ്ധതികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനൊപ്പം വൈദ്യുതി വാങ്ങുന്നതിനുള്ള ചെലവ് കുറയ്ക്കാനും ദീർഘകാല, ഇടക്കാല വൈദ്യുതി വാങ്ങൽ കരാറുകൾക്ക് മുൻകൂർ അനുമതി നിർബന്ധമാക്കാനും കമ്മീഷൻ നിർദേശിക്കുന്നു. വൈദ്യുതി വിതരണരംഗത്തെ ചെലവ് നിയന്ത്രിക്കുന്നതിനും ഉപഭോഗരീതി കാര്യക്ഷമമാക്കുന്നതിനുമുള്ള നടപടികളാണ് കരടിലൂടെ മുന്നോട്ടുവയ്ക്കുന്നത്.
കരടിലെ നിർദേശങ്ങളിൽ പൊതുജനങ്ങൾക്ക് അടുത്ത മാസം 25 വരെ അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം. ലഭിക്കുന്ന അഭിപ്രായങ്ങൾ പരിഗണിച്ച ശേഷമായിരിക്കും അന്തിമ റഗുലേഷൻ പ്രസിദ്ധീകരിക്കുക.





























