കാൺപൂർ: ‘ഫ്രീ’ എന്ന വാക്ക് കേട്ടാൽ എന്തും സ്വന്തമാക്കാൻ ഓടുന്നവരുടെ സ്വഭാവത്തെ ചർച്ചയാക്കി ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മാലിന്യം തള്ളുന്ന സ്ഥലത്ത് ഉപേക്ഷിച്ച കാലാവധി കഴിഞ്ഞ ചോക്ലേറ്റുകളും ടോഫികളും ശേഖരിക്കാൻ വൻ ജനക്കൂട്ടം എത്തിയതാണ് സംഭവം.
ഒരു ചോക്ലേറ്റ് ഫാക്ടറിയിൽനിന്ന് ഉപേക്ഷിച്ച മിഠായികൾ റോഡരികിൽ തള്ളിയിട്ടെന്ന വിവരം പ്രചരിച്ചതോടെയാണ് ആളുകൾ കൂട്ടത്തോടെ സ്ഥലത്തെത്തിയത്. ബാഗുകളും ചാക്കുകളും ഒഴിഞ്ഞ പാത്രങ്ങളുമായെത്തിയവർ നിലത്തുനിന്ന് ചോക്ലേറ്റുകളും ടോഫികളും വാരിയെടുത്ത് കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പലരും ഇവ വീട്ടിലേക്കും കൊണ്ടുപോയതായാണ് റിപ്പോർട്ട്.
കാലാവധി കഴിഞ്ഞതോ വിൽപ്പനയ്ക്ക് ഉപയോഗിക്കാൻ കഴിയാത്തതോ ആയതിനാലാണ് പാക്കറ്റുകളോടെ മിഠായികൾ ഉപേക്ഷിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇത്തരത്തിൽ ഉപേക്ഷിച്ച ഭക്ഷ്യവസ്തുക്കൾ ആളുകൾ ശേഖരിച്ച് ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. കാലാവധി കഴിഞ്ഞതും കേടായതുമായ ഭക്ഷണം കഴിക്കുന്നത് ഭക്ഷ്യവിഷബാധ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം.
അതേസമയം, കാലാവധി കഴിഞ്ഞ ഭക്ഷ്യോൽപ്പന്നങ്ങൾ ഇത്തരത്തിൽ പൊതുസ്ഥലത്ത് തള്ളിയതിനെതിരെയും വിമർശനമുണ്ട്. ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമായി നശിപ്പിക്കുകയോ സംസ്കരിക്കുകയോ ചെയ്യുന്നതിന് പകരം മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ചത് ശരിയായ നടപടിയാണോയെന്നാണ് പ്രധാന ചോദ്യം.
സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പങ്കി പൊലീസ് സ്റ്റേഷൻ ഇൻചാർജിനോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഖാസിം അബിദി നിർദേശിച്ചതായി ദൈനിക് ഭാസ്‌കർ ഹിന്ദി റിപ്പോർട്ട് ചെയ്തു.
‘ഫ്രീ’ എന്ന വാക്കിന്റെ ആകർഷണത്തിൽ കാലാവധി പോലും നോക്കാതെ ഭക്ഷ്യവസ്തുക്കൾ ശേഖരിക്കുന്നതിനെ പരിഹസിച്ചും വിമർശിച്ചും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്. അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷയും കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളുടെ സുരക്ഷിതമായ സംസ്കരണവും സംബന്ധിച്ച ചർച്ചയും ശക്തമായിരിക്കുകയാണ്.




























