Home News Breaking News ആറ് ദിവസത്തിനിടെ നടന്ന പ്രസവ ശസ്ത്രക്രിയകൾക്ക് പിന്നാലെ അഞ്ച് സ്ത്രീകൾ മരിച്ചു

ആറ് ദിവസത്തിനിടെ നടന്ന പ്രസവ ശസ്ത്രക്രിയകൾക്ക് പിന്നാലെ അഞ്ച് സ്ത്രീകൾ മരിച്ചു

ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാരയിലുള്ള മഹാത്മാഗാന്ധി സർക്കാർ ആശുപത്രിയിൽ ആറ് ദിവസത്തിനിടെ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയരായ അഞ്ച് ഗർഭിണികൾ മരിച്ചു. ആശുപത്രിയിലെ മാതൃ-ശിശു ആരോഗ്യ വിഭാഗത്തിൽ നടന്ന അസ്വാഭാവിക മരണങ്ങൾ മെഡിക്കൽ അനാസ്ഥയെന്ന് ആരോപിച്ച് വൻ പ്രതിഷേധം ഉയർന്നു. ഓപ്പറേഷൻ തിയേറ്ററിൽ നിന്നുള്ള കൾച്ചർ റിപ്പോർട്ടിൽ അപകടകരമായ ബാക്ടീരിയൽ അണുബാധയുടെ സാന്നിധ്യം കണ്ടെത്തിയതായാണ് വിവരം.

Also Read: ഔദ്യോഗിക സ്ഥിരീകരണത്തിനായ് കാത്ത് കുടുംബം, വിയറ്റ്നാം ബോട്ട് അപകടത്തിൽ മരിച്ച ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിക്കും, നടപടികൾ തുടങ്ങി

എന്നാൽ ആശുപത്രി അധികൃതരും ജില്ലാ കളക്ടർ ജാസ്മീത് സിംഗ് സന്ധുവും ആരോപണം നിഷേധിച്ചു. ഓരോ സ്ത്രീയും വ്യത്യസ്തമായ ആരോഗ്യപ്രശ്നങ്ങളും സങ്കീർണ്ണതകളും കാരണമാണ് മരിച്ചതെന്നും അണുബാധയല്ല മരണകാരണമെന്നുമാണ് ഔദ്യോഗിക വിശദീകരണം. മുൻകരുതൽ എന്ന നിലയിൽ ഓപ്പറേഷൻ തിയേറ്റർ കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ട് അണുമുക്തമാക്കി വരികയാണെന്നും അധികൃതർ അറിയിച്ചു.

ആശുപത്രിയിലെ അമിതമായ ജോലിഭാരവും ആവശ്യത്തിന് ഉപകരണങ്ങൾ ഇല്ലാത്തതുമാണ് ഈ അവസ്ഥയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രതിദിനം 30 മുതൽ 40 വരെ പ്രസവ ശസ്ത്രക്രിയ നടക്കുന്ന ഇവിടെ ആകെ 8 സർജിക്കൽ ഇൻസ്ട്രുമെന്റ് സെറ്റുകൾ മാത്രമാണുള്ളത്. ഒരു സെറ്റ് വീണ്ടും ഉപയോഗിക്കുന്നതിന് മുൻപ് 3 മണിക്കൂറെങ്കിലും അണുമുക്തമാക്കേണ്ടതുണ്ട്. എന്നാൽ തിരക്ക് കാരണം കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ ഉപകരണങ്ങൾ ഉപയോഗിച്ചതാകാം അണുബാധയ്ക്ക് കാരണമെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം.

സംസ്ഥാനത്ത് പ്രസവ ശസ്ത്രക്രിയ നിരക്ക് ക്രമാതീതമായി കൂടുന്നുവെന്ന് കണക്കുകൾ

കഴിഞ്ഞ മാർച്ച് മാസത്തിന് ശേഷം ഈ ആശുപത്രിയിൽ നടക്കുന്ന മാതൃമരണങ്ങളുടെ എണ്ണം ഒൻപതായി ഉയർന്നു. ഇതിൽ അഞ്ചും ജൂലൈ ആദ്യ വാരത്തിലാണ് സംഭവിച്ചത്. രാജസ്ഥാനിലെ മറ്റ് സർക്കാർ ആശുപത്രികളിലും സമാനമായ സംഭവങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മെയ് മാസത്തിൽ കോട്ടയിലെ ആശുപത്രിയിൽ അഞ്ച് ഗർഭിണികളും, ജൂണിൽ ബിക്കാനീറിലെ ആശുപത്രിയിൽ സിസേറിയന് ശേഷം വൃക്ക തകരാറിലായി രണ്ട് പേരും മരിച്ചിരുന്നു. ഭിൽവാരയിലെ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ യഥാർത്ഥ വീഴ്ചകൾ വ്യക്തമാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here