ന്യൂഡൽഹി: രാജ്യത്ത് വൻ സാമ്പത്തിക പ്രതിസന്ധിയുടെ കൊടുങ്കാറ്റ് വൈകാതെ വീശുമെന്നും കഠിനകാലമാണ് വരാനിരിക്കുന്നതെന്നും മുന്നറിയിപ്പ് നൽകി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ധനവില വർധനവിനെയും രാജ്യത്തെ സാമ്പത്തിക നയങ്ങളെയും രൂക്ഷമായി വിമർശിച്ച അദ്ദേഹം, വരാനിരിക്കുന്ന പ്രതിസന്ധിയിൽ ശതകോടീശ്വരന്മാരായ അദാനിയും അംബാനിയുമെല്ലാം തകരുമെന്നും പ്രവചിച്ചു.
പശ്ചിമേഷ്യൻ പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടില്ലെന്നും ഇതാണ് രാജ്യം നേരിടാൻ പോകുന്ന വലിയ പ്രതിസന്ധിയുടെ കാരണമെന്നും രാഹുഷ കൂട്ടിച്ചേർത്തു. സാധാരണക്കാരോട് വിദേശയാത്രകൾ ഒഴിവാക്കാൻ ആവശ്യപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം വിദേശയാത്രകൾ കഴിഞ്ഞിട്ട് ഒന്നിനും നേരമില്ലെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. ഇന്ന് വീണ്ടും ഇന്ധനവില കൂട്ടിയുള്ള എണ്ണക്കമ്പനികളുടെ ഇരുട്ടടിക്ക് പിന്നാലെയാണ് രാഹുലിന്‍റെ വിമർശനം. അഞ്ച് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് വില കൂട്ടിയത്.
ഇന്ന് കൂട്ടിയത് 90 പൈസ വീതം
അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധനവില കൂട്ടിയാണ് ഇന്ന് എണ്ണക്കമ്പനികളുടെ ഇരുട്ടടിയുണ്ടായത്. പെട്രോളിനും ഡീസലിനുമാണ് വില കൂട്ടിയത്. ലീറ്ററിന് 90 പൈസ വീതമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 111 രൂപ 71 പൈസയായി. ഡീസൽ വില 100 കടന്നു. പുതിയ നിരക്കുകൾ രാവിലെ മുതൽ നിലവിൽ വന്നു. അഞ്ചു ദിവസത്തിനിടെ രണ്ടാം തവണയാണ് വില കൂട്ടുന്നത്. പതിനഞ്ചാം തീയതി പെട്രോളിനും ഡീസലിനും മൂന്നു രൂപ വീതം കൂട്ടിയിരുന്നു. പുതുക്കിയ നിരക്കനുസരിച്ച് കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 109 രൂപ 73 പൈസയായി. ഡീസൽ വില ലിറ്ററിന് 98 രൂപ 63 പൈസയായി.



































