നികുതി അടച്ചില്ല, വരുമാനവും പ്രവർത്തനവും യോജിക്കുന്നില്ല: ബിബിസിക്കെതിരെ ആദായ നികുതി വകുപ്പ്


ന്യൂഡൽഹി: ബിബിസി ഓഫിസുകളിലെ ധനവിനിമയത്തിൽ ക്രമക്കേട് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്. ബിബിസി ഓഫിസുകളിൽനിന്നു കണ്ടെത്തിയ വരുമാന– ലാഭ കണക്കുകൾ അവരുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളും തമ്മിൽ യോജിക്കുന്നില്ലെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ജിവനക്കാരുടെ മൊഴികളിൽനിന്നും, ഡിജിറ്റൽ തെളിവുകൾ, രേഖകൾ എന്നിവ പരിശോധിച്ചതിൽനിന്നും നിർണായക വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും ബിബിസിക്കെതിരായ നടപടികൾ തുടരുമെന്നും വ്യക്തമാക്കി.

ബിബിസിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി തെളിവുകൾ ശേഖരിച്ചെന്നും വകുപ്പ് അറിയിച്ചു. ബിബിസി ഗ്രൂപ്പിന്റെ വിദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചില പണമിടപാടുകൾക്ക് നികുതി കൃത്യമായ അടച്ചിട്ടില്ലെന്നും ആദായ നികുതി വകുപ്പ് ആരോപിച്ചു. ഇന്ത്യയിലെ പ്രവർത്തനങ്ങളിൽനിന്ന് ലഭിച്ച വരുമാനം വിദേശത്തേക്ക് വകമാറ്റി. ബിബിസി ഉദ്യോഗസ്ഥർ രേഖകൾ ഹാജരാക്കാൻ കാലതാമസം എടുത്തതിനാലാണ് പരിശോധന നീണ്ടതെന്നും ഇവർ വ്യക്തമാക്കി.


രാജ്യാന്തര നികുതി, ബിബിസി ഉപകമ്പനികൾ തമ്മിലുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ പ്രൈസിങ് രീതി എന്നിവ സംബന്ധിച്ചാണ് ബിബിസി ഓഫിസുകളിൽ പരിശോധന നടത്തിയതെന്നാണ് വിവരം. ബിബിസിയുടെ മുംബൈ, ഡൽഹി ഓഫിസുകളിൽ ചൊവ്വാഴ്ച രാവിലെ 11ന് ആരംഭിച്ച പരിശോധന വ്യാഴാഴ്ച രാത്രിയോടയാണ് പൂർത്തിയായത്. ബിബിസി ഇന്ത്യയുടെ 2012 മുതലുള്ള സാമ്പത്തിക രേഖകളുടെ സർവേയാണ് നടന്നതെന്നാണ് ആദായനികുതി വകുപ്പ് അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഗുജറാത്ത് കലാപത്തേയും പ്രതിപാദിക്കുന്ന ബിബിസി ഡോക്യുമെന്ററി പുറത്തിറങ്ങിയതിനു പിന്നാലെയാണ് പരിശോധന എന്നത് ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കി.

Advertisement