ഭർത്താവിനെ യുവതിയും കാമുകനും സുഹൃത്തും കൊന്നു കത്തിച്ചു

ധർമപുരി: പ്രണയബന്ധത്തിനു തടസം നിന്നതിനു ഭർത്താവിനെ യുവതി അടിച്ചു കൊന്നതിനുശേഷം കത്തിച്ചു. തമിഴ്നാട് ധർമപുരിയിലാണു ഇരുപത്താറുകാരി കാമുകന്റെയും കൂട്ടുകാരന്റെയും സഹായത്തോടെ ഭർത്താവിനെ കൊന്നു കത്തിച്ചത്.

പാതി കത്തിയ നിലയിൽ ശ്മശാനത്തിൽ കണ്ടെത്തിയ മൃതദേഹത്തെ കുറിച്ചുള്ള അന്വേഷണമാണു പ്രണയം നിലനിർത്താനുള്ള കൊടും ക്രൂരത വെളിച്ചത്തുകൊണ്ടുവന്നത്. ഇവർക്ക് രണ്ടു വയസ്സുള്ള കുട്ടിയുമുണ്ട്.

സംഭവവുമായി ബന്ധപ്പെട്ടു യുവതിയും കാമുകനുമടക്കം മൂന്നുപേർ അറസ്റ്റിലായി. ധർമപുരി നരസിപൂരിലെ ശ്മശാനത്തിൽ പാതി കത്തിയ നിലയിൽ രണ്ടാഴ്ച മുൻപാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മുഖമില്ലാത്തതിനാൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ പാന്റിന്റെ പോക്കറ്റിൽ നമ്പർ മാത്രം കത്തിപോകാത്ത നിലയിൽ ആധാർ കാർഡ് പൊലീസിനു കിട്ടി. പൊന്നാഗരം സോംപെട്ടിയിലെ മണി(30) എന്നയാളുടേതായിരുന്നു ആധാർ. വീട്ടിലെത്തിയ പൊലീസുകാരോടു ഒരാഴ്ചയായി മണിയെ കാണാനില്ലെന്നായിരുന്നു ഭാര്യ ഹംസവല്ലിയുടെ മറുപടി.

മണിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ടെന്നറിയിച്ചപ്പോൾ കരഞ്ഞെങ്കിലും ഇവർക്കു കാര്യമായ ഭാവവിത്യാസമുണ്ടായില്ല. തുടർന്നു രഹസ്യമായി നിരീക്ഷിച്ചപ്പോൾ ഹംസവല്ലി സാധാരണ ജീവിതം നയിക്കുന്നതായി പൊലീസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു ക്രൂരകൊലപാതകം വെളിച്ചത്തായത്.

മൂന്നുകൊല്ലം മുൻപായിരുന്നു ഇവരുടെ വിവാഹം. ഡ്രൈവറായി ജോലി ചെയ്യുന്ന മണി ആഴ്ചയിൽ ഒരുദിവസമാണു വീട്ടിലെത്തിയിരുന്നത്. വീട്ടിൽ ഒറ്റയ്ക്കായിരുന്ന ഹംസവല്ലി കോളജ് പഠനകാലത്തെ കാമുകൻ സന്തോഷുമായി ഇതിനിടയ്ക്കു ബന്ധം സ്ഥാപിച്ചു. ഫോൺ വിളികൾ പിരിയാൻ വയ്യാത്ത ഘട്ടത്തിലെത്തിയപ്പോഴാണു മണി ഇക്കാര്യം അറിയുന്നത്. ഇതിനെ ചൊല്ലിയുള്ള വഴക്കിനൊടുവിൽ മണി ഭാര്യയെ തല്ലുകയും ചെയ്തു. ഇക്കാര്യം കാമുകനെ അറിയിച്ച ഹംസവല്ലി മണിയുടെ ശല്യം ഒഴിവാക്കാൻ ആവശ്യപ്പെടുകയായിരുന്നു.

സുഹൃത്ത് ലോകേഷുമായെത്തിയ സന്തോഷ് വീട്ടിൽ വച്ചു മണിയെ അടിച്ചു കൊന്നശേഷം നരസിപുരയിലെ ശ്മശാനത്തിൽ കൊണ്ടുപോയി പെട്രോൾ ഒഴിച്ചു മൃതദേഹം കത്തിച്ചു. പൂർണമായി കത്തിച്ചാരമാകുന്നതിനു മുൻപ് ഇരുവരും സ്ഥലം വിട്ടതാണു കൊലപാതകം തെളിയിക്കുന്നതിലേക്ക് എത്തിയത്. അറസ്റ്റ് ചെയ്ത മൂവരെയും കോടതി പിന്നീട് റിമാൻഡ് ചെയ്തു.

Advertisement