ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും; നേട്ടം കൈവരിക്കുക 2029ൽ; മറികടക്കുക ജപ്പാനേയും ജർമനിയേയും

ന്യൂഡൽഹി: ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി 2029 ഓടെ ഇന്ത്യ ഉയരുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ റിപ്പോർട്ട് . ഏഴുവർഷം കൊണ്ട് ജപ്പാനെയും ജർമ്മനിയെയും മറികടന്ന് ഇന്ത്യ മുന്നേറുമെന്നും എസ്ബിഐ എക്കണോമിക് റിസേർച്ച്‌ ഡിപ്പാർട്ട്മെന്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരത്തിലേറുന്ന 2014ൽ ലോകസാമ്പത്തിക ശക്തികളിൽ 11-ാം സ്ഥാനത്തായിരുന്ന ഇന്ത്യ എട്ടുകൊല്ലം കൊണ്ടാണ് ബ്രിട്ടനെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചത്. എസ്ബിഐ റിപ്പോർട്ട് പ്രകാരം 2021 ഡിസംബറിൽ തന്നെ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇക്കാര്യം ബ്ലൂംബർഗും സ്ഥിരീകരിച്ചു.

2022-23 വർഷത്തെ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.7 ശതമാനം മുതൽ 7.7 ശതമാനം ആയിരിക്കുമെന്നാണ് എസ്ബിഐ പ്രവചനം.ആഗോള തലത്തിലെ അനിശ്ചിതത്വങ്ങൾ മൂലം 6-6.5 ശതമാനം ആയാലും സാധാരണം തന്നെയാണ്. നിക്ഷേപ മേഖലയിലെ ചൈനയുടെ പിന്നോട്ടുപോക്കിന്റെ പ്രയോജനങ്ങൾ ഏറ്റവുമധികം കരസ്ഥമാക്കി മുന്നേറുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യയെ സുരക്ഷിത നിക്ഷേപ കേന്ദ്രമായി ആഗോള തലത്തിൽ വിലയിരുത്തുന്നതായും റിപ്പോർട്ടിലുണ്ട്.

രാജ്യം സാമ്പത്തിക വളർച്ചാ നിരക്ക് കൈവരിക്കുമ്പോഴും ആളോഹരി വരുമാനത്തിൽ ഇന്ത്യയ്ക്ക് ഇനിയും മുന്നേറാനുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ചൈനയുടെ ആളോഹരി വരുമാനം 12,556 ഡോളറായിരിക്കെ ഇന്ത്യയുടേത് 2,277 ഡോളറാണ്. ആളോഹരി വരുമാനത്തിൽ വൻകുതിപ്പ് ലക്ഷ്യമിട്ടുള്ള കേന്ദ്രസർക്കാർ പദ്ധതികൾ ശരിയായ ദിശയിൽ മുന്നേറുന്നതു വഴി ഈ ദശാബ്ദത്തിൽ തന്നെ ഇന്ത്യയ്ക്ക് ജപ്പാനെയും ജർമ്മനിയെയും പിന്തള്ളാൻ സാധിക്കും. ഈ സാമ്പത്തിക വർഷത്തെ ആദ്യ പാദ കണക്കുകൾ പുറത്തുവന്നപ്പോൾ രാജ്യത്തിന്റെ വളർച്ചാ നിരക്ക് 13.5 ശതമാനമാണ്. ജിഡിപിയിലെ മുന്നേറ്റം ഇന്ത്യയ്ക്ക് അനുകൂലമാണെന്ന് എസ്ബിഐ, ബ്ലൂംബർഗ് റിപ്പോർട്ടുകൾ വിശദീകരിക്കുന്നു.

Advertisement