പാവാടയ്ക്ക് തീ പിടിച്ച് പൊള്ളലേറ്റ വിദ്യാർത്ഥിനി മരിച്ചു

കുന്നത്തൂർ : മെഴുകുതിരിയിൽ നിന്നും പാവാടയ്ക്ക് തീ പിടിച്ച് പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു.

കുന്നത്തൂർ പടിഞ്ഞാറ് കളീലിൽ മുക്ക് തണൽ വീട്ടിൽ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകളായ മിയ(17) ആണ് മരിച്ചത്.കഴിഞ്ഞ മാസം 14 ന് രാത്രിയിലാണ് സംഭവം.കറന്റ് പോയപ്പോൾ മെഴുകുതിരി എടുത്ത് കത്തിക്കവേ പാവാടയിൽ തീ പിടിക്കുകയായിരുന്നു.ടിന്നർ തുടച്ച ശേഷം മാറ്റിയിട്ടിരുന്ന വസ്ത്രമാണ് കുട്ടി ധരിച്ചിരുന്നതെന്നാണ് വിവരം.

ഇതാണ് പെട്ടന്ന് തീ പിടിക്കാനുള്ള കാരണമെന്നാണ് അറിയുന്നത്.സംഭവം നടക്കുമ്പോൾ മിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.മൈനാഗപ്പള്ളി റെയിൽവേ ഗേറ്റ് ജീവനക്കാരിയായിരുന്ന മാതാവ് ലീന ഡ്യൂട്ടിയിലായിരുന്നു.രണ്ടാഴ്ച മുമ്പ് ഇവർ പി.എസ്.സി വഴി ബിവറേജസിൽ ജോലിക്ക് കയറിയിരുന്നു.

കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ പരിസരവാസികൾ ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും സുഖംപ്രാപിച്ച് വരികയുമായിരുന്നു.അതിനിടെ ഇന്ന്(തിങ്കൾ) നില വഷളാകുകയും പകൽ 2.30 ഓടെ മരണം സംഭവിക്കുകയുമായിരുന്നു.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്കാരം നാളെ(ചൊവ്വ) കുടുംബ വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

Advertisement