Home News Local യുവതിയെ വ്യാജമോഷണ കുറ്റത്തിൽ കുടുക്കി പൊലീസ് തടഞ്ഞു വച്ച് ചോദ്യം ചെയ്തത് 6 മണിക്കൂർ;ഒടുവിൽ സ്വർണം...

യുവതിയെ വ്യാജമോഷണ കുറ്റത്തിൽ കുടുക്കി പൊലീസ് തടഞ്ഞു വച്ച് ചോദ്യം ചെയ്തത് 6 മണിക്കൂർ;ഒടുവിൽ സ്വർണം മോഷണം പോയിട്ടില്ലെന്നും തിരിച്ചു കിട്ടയതായും പരാതിക്കാരി,അന്വേഷണം ആവശ്യപ്പെട്ട് എസ്.പിക്ക് പരാതി

ശാസ്‌താംകോട്ട:പോളിയോ ബാധിച്ച യുവതിയെയും ട്രാൻസ്ജെൻഡറായ സഹോദരനെയും വ്യാജമോഷണ കുറ്റത്തിൽ കുടുക്കിയ സംഭവത്തിൽ ഗൂഡാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം റൂറൽ എസ്.പിക്ക് പരാതി നൽകി.കുന്നത്തൂർ പടിഞ്ഞാറ് മാനാമ്പുഴ ശ്രീജ ഭവനിൽ ശ്രീജ.എം,സഹോദരൻ ഷിബു.ജി എന്നിവരാണ് പരാതി നൽകിയത്.പരാതിയിൽ പറ പറയുന്നത് ഇങ്ങനെ:ശ്രീജയുടെ സഹോദരൻ ഷിബു 8 മാസമായി ഇടയ്ക്കാട്ടിലെ ഒരു വീട്ടിൽ ഹോം നഴ്‌സായി ജോലി നോക്കി വരികയായിരുന്നു.എന്നാൽ ശമ്പളം കുറവായതിനാൽ രണ്ട് മാസം മുമ്പ് മല്ലപ്പള്ളിയിലേക്ക് മാറി.കഴിഞ്ഞ ജൂൺ 30ന് വീട്ടുടമയായ യുവതിയുടെ ബന്ധു മരിച്ചതിനെ തുടർന്ന് കിടപ്പു രോഗിയായ പിതാവിന് കൂട്ടിരിക്കാനായി പരാതിക്കാരിയോട് ആവശ്യപ്പെട്ടു.ഇതനുസരിച്ച് രാവിലെ 11 മണിക്ക് എത്തിയ താൻ രാത്രി 8ന് തിരികെ മടങ്ങി.പിന്നീട് ജൂലൈ 12ന് ശൂരനാട് പൊലീസ് സ്റ്റേഷനിൽ നിന്നും വിളിച്ച് മോഷണ കുറ്റത്തിന് പരാതി കിട്ടിയതായും ഹാജരാകണമെന്നും ആവശ്യപ്പെട്ടു.സ്‌റ്റേഷനിൽ എത്തിയ ശേഷമാണ് വീട്ടുടമയുടെ 14 പവൻ സ്വർണം തൻ്റെ സഹോദരൻ്റെ നിർദ്ദേശ പ്രകാരം താൻ മോഷ്ടിച്ചുവെന്നതാണ് പരാതി എന്നറിയുന്നത്.പൊലീസിനോട് നിരപരാധിത്വം അറിയിച്ചെങ്കിലും അവരത് മുഖവിലയ്ക്കെടുത്തില്ല.സഹോദരനെ മാപ്പുസാക്ഷിയാക്കാമെന്നും മോഷ്ടിച്ച 14 പവനിൽ 11 പവൻ നൽകിയാൽ മതിയെന്നും 3 പവൻ സാമ്പത്തികശേഷി ഇല്ലാത്തതിനാലും പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർ ആയതിനാലും തനിക്ക് തരാമെന്നും ചോദ്യം ചെയ്ത പൊലീസുകാർ അറിയിച്ചു.കുറ്റം സമ്മതിച്ചില്ലെങ്കിൽ ദേഹോപദ്രവം ഏൽപ്പിച്ച് സമ്മതിപ്പിക്കാൻ തങ്ങൾക്ക് അറിയാമെന്നും പൊലീസുകാർ ഭീഷണിപ്പെടുത്തി.6 മണിക്കൂറാണ് തടഞ്ഞു വച്ച് ചോദ്യം ചെയ്തത്.താൻ സ്‌റ്റേഷനിൽ ചെല്ലുമ്പോൾ പരാതിക്കാരിയായ വീട്ടമ്മ എത്തിയിരുന്നില്ല.പിറ്റേ ദിവസം വീണ്ടും ഹാജരായെങ്കിലും പരാതിക്കാരി എത്താതിരുന്നതിനെ തുടർന്ന് കേസ് അടുത്ത ദിവസത്തേക്ക് മാറ്റി.ജൂലൈ 14ന് വീണ്ടും എത്തിയപ്പോൾ മോഷണം പോയ സ്വർണം കിട്ടിയതായും കേസ് പിൻവലിക്കുകയാണെന്ന് വീട്ടുടമയായ യുവതി അറിയിച്ചതായും പറഞ്ഞ് ശൂരനാട് പൊലീസ് തങ്ങളെ മടക്കി അയക്കുകയുണ്ടായി.തങ്ങളെ
വ്യാജമോഷണ കുറ്റത്തിന് കുടുക്കുകയെന്നത് വീട്ടുടമയായ യുവതിയുടെ എറണാകുളം സ്വദേശിയായ സുഹൃത്ത് നടത്തിയ അജണ്ടയുടെ ഭാഗമാണെന്നും,ഇതിനാൽ സമഗ്രാന്വേഷണം നടത്തി ഗൂഡാലോചന പുറത്തു കൊണ്ടുവരണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here