ശാസ്‌താംകോട്ട:തൃശൂർ മാളയിലെ പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മാള എസ്എച്ച്ഒ
ശൂരനാട് തെക്ക് ഇഞ്ചക്കാട് കൊത്തമ്പള്ളിൽ (രാജേഷ് ഭവനം) രാജേഷ് (47) കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായി ബന്ധുക്കൾ.രണ്ട് ദിവസത്തെ അവധിക്കു ശേഷം വ്യാഴാഴ്ച ജോലിയിൽ പ്രവേശിക്കാനെത്തിയ രാജേഷിനെ രാവിലെ തൂങ്ങി മരിച്ച നിലയിൽ സഹപ്രവർത്തകരാണ് കണ്ടെത്തിയത്.അടുത്തിടെ കുന്നത്തൂർ പഞ്ചായത്ത് വിഇഒയായ ഭാര്യ മായയ്ക്ക് വാഹനാപകടത്തിൽ സാരമായി പരിക്കേറ്റത് രാജേഷിനെ മാനസികമായി അലട്ടിയിരുന്നു.
കൂടാതെ അടുത്ത സുഹൃത്തിന് ബാങ്ക് വായ്പ എടുക്കുന്നതിന് തൻ്റെ സാലറി സർട്ടിഫിക്കറ്റ് നൽകി സഹായിച്ചിരുന്നതായും എന്നാൽ വായ്പ എടുത്ത ശേഷം ഇയ്യാൾ വായ്പ അടയ്ക്കാതിരുന്നതിനാൽ രാജേഷിൻ്റെ ശമ്പളത്തിൽ നിന്നും ഈടാക്കിയിരുന്നതായും സൂചനയുണ്ട്.ഈ സുഹൃത്ത് അടുത്തിടെ ആത്മഹത്യ ചെയ്തതായും പറയപ്പെടുന്നു.
ഇതിനു പുറമേ മരട് സ്റ്റേഷനിൽ എസ്എച്ച്ഒ ആയി പ്രവർത്തിക്കവേ ഗുണ്ടകളെ അമർച്ച ചെയ്യാൻ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്ന രാജേഷിന് പിന്നീട് ഇവരിൽ നിന്നും ഭീഷണി നേരിട്ടിരുന്നതായും പറയപ്പെടുന്നു.മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കൾ മാളയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.പ്രശസ്ത
കഥകളി ആചാര്യൻ ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ളയുടെയും തങ്കമണി അമ്മയുടെയും മകനാണ് മരിച്ച രാജേഷ്.മക്കൾ അശ്വിൻ,മാളവിക.


































