26.5 C
Kollam
Saturday 13th June, 2026 | 07:16:05 AM
Home News Local സിപിഎം നേതൃത്വം ഇടപെട്ടിട്ടും ഹരികൃഷ്ണൻ്റെ വീട്ടിലേക്ക് മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും സ്ഥലം എംഎൽഎയും എത്താതിരുന്നത്...

സിപിഎം നേതൃത്വം ഇടപെട്ടിട്ടും ഹരികൃഷ്ണൻ്റെ വീട്ടിലേക്ക് മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും സ്ഥലം എംഎൽഎയും എത്താതിരുന്നത് ആക്ഷേപമായി

Advertisement

കുന്നത്തൂർ:ക്ഷേത്രോത്സവത്തിനിടെ കൊല്ലം മരുത്തടിയിൽ വച്ച് തടിക്കഷ്ണം കൊണ്ട് തലയ്ക്കടിയേറ്റ് മസ്തിഷ്ക മരണം സംഭവിച്ച കുന്നത്തൂർ ഐവർകാല കിഴക്ക് സ്വദേശി ഹരികൃഷ്ണൻ്റെ വീട്ടിലേക്ക് എത്താതെ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും സ്ഥലം എംഎൽഎയും വിട്ടു നിന്നത് വിവാദത്തിൽ.സിപിഎം നേതൃത്വം ഇടപെട്ടിട്ടും എത്താൻ ധനകാര്യ വകുപ്പ് മന്ത്രിയും കൊട്ടാരക്കര എംഎൽഎയുമായ കെ.എൻ ബാലഗോപാലും ഡെപ്യൂട്ടി സ്പീക്കറും അടൂർ എംഎൽഎയുമായ ചിറ്റയം ഗോപകുമാറും തയ്യാറായില്ലത്രേ. കുന്നത്തൂരിനോട്
തൊട്ടു ചേർന്ന് കിടക്കുന്ന നിയോജക മണ്ഡലങ്ങളാണ് കൊട്ടാരക്കരയും അടൂരും എന്നതിനാലാണ് ഇരുവരെയും എത്തിക്കാനുള്ള ശ്രമം നടന്നത്.സിപിഎം കുന്നത്തൂർ ഏരിയാ സെക്രട്ടറി റ്റി.ആർ ശങ്കരപിള്ള, അവസാന നിമിഷം വരെയും ഹരികൃഷ്ണൻ്റെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് നേതാക്കളില്‍നിന്നും അറിയാന്‍ കഴിഞ്ഞു. സിപിഎം നെടുവത്തൂർ ഏരിയാ സെക്രട്ടറിയും പ്രാദേശിക നേതാക്കളും ഇതേ ആവശ്യം മന്ത്രിയെ അറിയിച്ചിരുന്നു.എന്നാൽ കൊട്ടാരക്കരയിൽ തന്നെ ഉണ്ടായിരുന്നിട്ടും,തെരഞ്ഞെടുപ്പ് ആയതിനാൽ മണ്ഡലം വിട്ട് മറ്റൊരിടത്തേക്ക് പോകില്ലെന്ന നിലപാടിലായിരുന്നു മന്ത്രി ബാലഗോപാൽ.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ഇതേ നിലപാടാണ് സ്വീകരിച്ചത്.പോളിടെക്നിക്ക് വിദ്യാർത്ഥിയായ ഹരികൃഷ്ണൻ്റെ മൃതദേഹം അടൂർ ഗവ.പോളിടെക്നിക്ക് കോളേജിൽ പൊതുദർശനത്തിനു വച്ചിട്ടും ഇവിടെ എത്തി പോലും അന്തിമോപചാരം അർപ്പിക്കാൻ അടൂർ എംഎൽഎ കൂടിയായ ചിറ്റയം ഗോപകുമാർ തയ്യാറായില്ലെന്നത് ആക്ഷേപമായി.അതിനിടെ കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോൻ ഹരികൃഷ്ണൻ്റെ മൃതദ്ദേഹം വീട്ടിലെത്തിച്ചപ്പോൾ അന്ത്യാജ്ഞലി അർപ്പിക്കാനോ നിർദ്ധനരായ മാതാപിതാക്കളെയും സഹോദരനെയും ആശ്വസിപ്പിക്കാനോ എത്താതിരുന്നതും പരാതിയായി. നേതാക്കളെത്തുമ്പോള്‍ പറയാനായി ഒരുപാട് സങ്കടങ്ങളാണ് ബന്ധുക്കളടക്കമുള്ളനാട്ടുകാര്‍ക്ക് ഉണ്ടായിരുന്നത്. കുടുംബത്തിന്‍റെ അവസ്ഥ, കൊലപാതകികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്ന ആവശ്യം. ഉല്‍സവസ്ഥലങ്ങളിലെ കൈവിട്ടുപോകുന്ന അന്തരീക്ഷം. ഇങ്ങനെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന സാന്ത്വനമെങ്കിലും പ്രതീക്ഷിച്ചവരാണ് നിരാശരായത്.

Advertisement