ഇരന്നുതിന്നുന്നവനെ തുരന്നു തിന്നുന്നവന്‍, പക്ഷേ കരുനാഗപ്പള്ളി പൊലീസ് കുടുക്കി

കരുനാഗപ്പള്ളി. ഇരന്നു തിന്നുന്നവനെ തൊരന്നു തിന്നുന്നവനെന്നു കേട്ടിട്ടുണ്ടോ, ഇപ്പോള്‍ കരുനാഗപ്പള്ളിക്കാര്‍ ആളെ കാണാന്‍ പറ്റി, മുപ്പതു വര്‍ഷമായി ക്ഷേത്രത്തിന് മുന്നില്‍ ഭിക്ഷയെടുത്തയാളുടെ പണച്ചാക്ക് മോഷ്ടിച്ച കേസില്‍ ജൂവലറിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍.

കരുനാഗപ്പള്ളി മഹാദേവ ക്ഷേത്രത്തിന് മുന്നില്‍ ഭിക്ഷാടനം നടത്തുന്ന ചിറയന്‍കീഴ് സ്വദേശി സുകുമാരന്റെ (75) സമ്ബാദ്യം മോഷ്ടിച്ച കേസിലാണ് ജൂവലറി ജീവനക്കാരന്‍ തെക്കുംഭാഗം താഴേത്തൊടിയില്‍ മണിലാലിനെ(55) എസ്എച്ച്ഒ ബിജു അറസ്റ്റ് ചെയ്തത്. പണച്ചാക്കില്‍ ഉപയോഗ യോഗ്യമായ നോട്ടുകള്‍ എണ്ണിയപ്പോള്‍ 2.15 ലക്ഷം രൂപയുണ്ടായിരുന്നു. കുറേ നോട്ടുകള്‍ ദ്രവിച്ച് പോയതിന്റെ മൂല്യം കണക്കാക്കിയിട്ടില്ല.

മൂന്നു പതിറ്റാണ്ടായി ക്ഷേത്രനടയില്‍ ഭിക്ഷയെടുക്കുന്ന സുകുമാരന്‍ തനിക്ക് കിട്ടുന്ന പണം മുഴുവന്‍ ചില്ലറ മാറ്റി നോട്ടാക്കി പ്ലാസ്റ്റിക് കവറിലിട്ട് ചാക്കുകൊണ്ട് മൂടി അത് തലയിണയ്ക്ക് അടിയില്‍ വച്ചാണ് കിടന്നുറങ്ങിയിരുന്നത്. സുകുമാരന്റെ കൈവശമുള്ള ചില്ലറകള്‍ ലോട്ടറിക്കച്ചവടക്കാര്‍ വന്ന് വാങ്ങും. 500, 100 രൂപകള്‍ക്കുള്ള ചില്ലറകളാണ് സുകുമാരന്‍ കൊടുത്തിരുന്നത്. ഇങ്ങനെ കിട്ടുന്ന 500, 100 രൂപ നോട്ടുകള്‍ സ്വരൂപിച്ച് കവറിലാക്കി ചാക്കു കൊണ്ട് കെട്ടി അതില്‍ തല വച്ച് സമീപത്തെ കടത്തിണ്ണയിലായിരുന്നു സുകുമാരന്റെ ഉറക്കം.

ഏപ്രില്‍ 26 ന് പുലര്‍ച്ചെയാണ് പണച്ചാക്ക് നഷ്ടമായത്. നാലു മണിക്ക് പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ പോയ സമയത്ത് ചാക്ക് മോഷ്ടിക്കുകയായിരുന്നു. 7,50,000 രൂപയോളം ഉണ്ടെന്ന് പറഞ്ഞ് വിലപിച്ച സുകുമാരന്‍ പണം പോയതിന്റെ വിഷമത്തില്‍ മാനസികമായും ശാരീരികമായും തകര്‍ന്നു. കിടക്കുന്ന സ്ഥലത്ത് തന്നെ മലമൂത്ര വിസര്‍ജനം നടത്തി. നാട്ടുകാര്‍ പൊലീസില്‍ പരാതി കൊടുത്തു. ജനമൈത്രി പൊലീസ് ഇയാളെ മാവേലിക്കരയിലുള്ള വൃദ്ധ സദനത്തിലേക്ക് മാറ്റി.

നാട്ടുകാരുടെ പരാതിയില്‍ കരുനാഗപ്പള്ളി എസ്എച്ച്ഒ ബിജുവിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ ഷമീര്‍, ഷാജിമോന്‍, എസ് സിപിഒ രാജീവ്, സിപിഒ ഹാഷിം എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തിയത്. ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഷൂ ധരിച്ച് മുഖം പൂര്‍ണമായി കാണാന്‍ പറ്റാത്ത ഒരാള്‍ വയോധികന്റെ അടുത്തേക്ക് പോകുന്നത് കണ്ടു. ദൃശ്യങ്ങളില്‍ നിന്ന് ഇതൊരു സെക്യൂരിറ്റി ജീവനക്കാരനാനെന്ന് മനസിലായി. സംശയം തോന്നി ജൂവലറിയിലെ സെക്യൂരിറ്റി മണിലാലിനെയും തൊട്ടടുത്ത കടയിലെ സെക്യൂരിറ്റി പ്രഭാകരന്‍ പിള്ളയെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി പല പ്രാവശ്യം ചോദ്യം ചെയ്തു. ഇവര്‍ കുറ്റം നിഷേധിച്ചു.

തുടര്‍ന്ന് പല ദിശകളിലായുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. കൃത്യം നടന്ന ഏപ്രില്‍ 26 ന് പുലര്‍ച്ചെ അഞ്ചിന് പ്രഭാകരപിള്ള എന്ന സെക്യൂരിറ്റി ജീവനക്കാരന്‍ ഡ്യൂട്ടി കഴിഞ്ഞ് മോട്ടോര്‍ സൈക്കിളില്‍ പോകുന്നത് കണ്ടു. എന്നാല്‍ മണിലാല്‍ അന്നേ ദിവസം പുലര്‍ച്ചെ അഞ്ചിനും 5.30 നും ഇടയ്ക്ക് ഭിക്ഷാടകന്‍ കിടക്കുന്ന സ്ഥലത്ത് ചെല്ലുന്നതും ചാക്ക് കെട്ട് അറുത്തുമാറ്റി കൊണ്ടു പോകുന്നതും കണ്ടു. തുടര്‍ന്ന് മണിലാലിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി വീണ്ടും ചോദ്യം ചെയ്തു. ആദ്യം നിഷേധിച്ച ഇയാള്‍ സിസിടിവി ദൃശ്യങ്ങള്‍ കാണിച്ച് ചോദിച്ചപ്പോള്‍ കുറ്റം ഏറ്റു പറഞ്ഞു. ചാക്ക് കെട്ടിലെ പണം അതുപോലെ എടുത്ത് വീട്ടുകാര്‍ അറിയാതെ തെക്കുംഭാഗത്തുള്ള താഴെതൊടിയില്‍ വീടിന് പുറത്തുള്ള ചായ്പ്പില്‍ കൊണ്ടു വച്ചതായി മണിലാല്‍ മൊഴി നല്‍കി.

സുകുമാരനെ മാവേലിക്കരയിലെ വൃദ്ധ സദനത്തില്‍ നിന്നും എത്തിച്ച് പണം തിരിച്ചറിഞ്ഞു. ഇയാള്‍ക്ക് തീരെ സുഖമില്ലാത്തതിനാല്‍ മഹാദേവ ക്ഷേത്രത്തിലെ ഉപദേശക സമിതി സെക്രട്ടറിയായ മുരളിയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് പ്രതി മണിലാലുമായി പ്രതിയുടെ വീടായ തെക്കുംഭാഗം താഴെത്തൊടിയില്‍ എത്തി പണമടങ്ങിയ ചാക്ക്‌കെട്ട് കസ്റ്റഡിയില്‍ എടുത്തു. സ്റ്റേഷനില്‍ എത്തിച്ച് എണ്ണിയപ്പോള്‍ 2,15,000 രൂപയുണ്ടെന്ന് വ്യക്തമായി. കുറച്ചു നോട്ടുകള്‍ കാലപ്പഴക്കം കൊണ്ട് ദ്രവിച്ചുപോയിരുന്നു. എന്നാല്‍ ഇതിലേറെ പണം ഉണ്ടായിരുന്നതായാണ് വയോധികന്‍ പറഞ്ഞിരുന്നത്, എന്നാല്‍ എത്ര തുക നഷ്ടമായി എന്നതിന് തെളിവില്ലാത്തതിനാല്‍ പ്രതിയുടെ മൊഴി വിശ്വസിച്ച് നടപടി നീക്കുകയാണ് പൊലീസ്.

Advertisement