കായംകുളം: പച്ചയും ചുവപ്പും നിറങ്ങൾ ഇടകലർന്ന അപൂർവ വാഴക്കുല കൗതുകമായി. കാപ്പിൽ കിഴക്ക് മുസ്ലിം ജമാഅത്ത് നൂറുൽ ഹുദാ മദ്രസയുടെ വളപ്പിൽ ഉണ്ടായ വാഴക്കുലയാണ് ജുമുഅ നമസ്കാരത്തിന് ശേഷമുള്ള ലേലത്തിൽ 35,000 രൂപയ്ക്ക് വിറ്റത്.
ആയിരം രൂപയിൽ ആരംഭിച്ച ലേലം ആവേശകരമായതോടെ കാപ്പിൽ മിന്നാ പാലസിലെ ഷിനാസ് റെക്കോർഡ് തുകയ്ക്ക് വാഴക്കുല സ്വന്തമാക്കി. മദ്രസ വളപ്പിൽ നട്ട വാഴ കുലച്ചപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയിൽ അപൂർവ കാഴ്ചപ്പെട്ടത്.
സാധാരണയായി ചെങ്കദളിയും പച്ചവാഴയും വ്യത്യസ്തമായാണ് കുലയ്ക്കുന്നത്. എന്നാൽ ഇവിടെ ഒരേ കുലയിൽ പകുതി ഭാഗം പച്ചയും മറ്റേ പകുതി ചുവപ്പുനിറത്തിലുമാണ് പഴങ്ങൾ വളർന്നത്. കാഴ്ച കാണാൻ നിരവധി നാട്ടുകാരാണ് മദ്രസ വളപ്പിലെത്തിയത്.
സസ്യങ്ങളിലുണ്ടാകുന്ന അപൂർവ ജനിതക വ്യതിയാനമായ ‘ചിമേര’ (Chimera) പ്രതിഭാസം മൂലമാണ് ഇത്തരം നിറവ്യത്യാസം ഉണ്ടാകുന്നതെന്നാണ് കൃഷി വിദഗ്ധരുടെ വിശദീകരണം. വളർച്ചയുടെ ഘട്ടത്തിൽ വാഴയുടെ കോശങ്ങളിൽ ഉണ്ടാകുന്ന മാറ്റമാണ് പഴങ്ങളുടെ നിറവ്യത്യാസത്തിന് കാരണമാകുന്നത്.
നിറത്തിൽ വ്യത്യാസമുണ്ടെങ്കിലും പഴങ്ങളുടെ ഗുണത്തിലും രുചിയിലും പ്രത്യേക മാറ്റമില്ലെന്നും ഇവ ഭക്ഷ്യയോഗ്യമാണെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. ജുമുഅ നമസ്കാരത്തിന് ശേഷമുള്ള ലേലത്തിലൂടെ മദ്രസയ്ക്ക് വലിയ തുക ലഭിച്ചതിന്റെ സന്തോഷത്തിലാണ് മഹല്ല് നിവാസികൾ.



























