തൃശൂര്‍.കൈക്കൂലി കേസിൽ ചാലക്കുടി എംഎൽഎക്ക് കുരുക്ക്. കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ സനീഷ് കുമാർ ജോസഫിനെതിരെ കേസെടുക്കാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും സനീഷ് കുമാർ ജോസഫും പ്രതികരിച്ചു.
മാണി സി കപ്പന് പിന്നാലെ യുഡിഎഫിലെ രണ്ടാമത്തെ എംഎൽഎയാണ് കോടതിക്കുരുക്കിലാകുന്നത്. 2013ൽ 17 സെൻറ് ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് വേണ്ടി താണിക്കുടം സ്വദേശിയായ ദേവേന്ദ്രൻ ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന സനീഷ് കുമാർ ജോസഫിനെ സമീപിക്കുകയായിരുന്നു. പട്ടയം ശരിയാക്കി നൽകാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. പണം നൽകാനില്ലെന്ന് അറിയിച്ചതോടെ 2 ലക്ഷം രൂപ ആവശ്യപ്പെട്ടു. അതും നൽകിയില്ല, പിന്നീട് പട്ടയം ശരിയാക്കിയ ശേഷം 75,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് ദേവേന്ദ്രന്റെ പരാതി.
എംഎൽഎ സനീഷ് കുമാർ ജോസഫ്, കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, 6 ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് കേസെടുക്കാൻ കോടതി നിർദ്ദേശം നൽകിയത്. കൈക്കൂലി നൽകാത്തതിനെ തുടർന്ന് 15 വർഷമായി ദേവേന്ദ്രനും കുടുംബത്തിനും പട്ടയം ലഭിച്ചിരുന്നില്ല. ഇതോടെയാണ് താണിക്കുടം സ്വദേശി ദേവേന്ദ്രൻ വിജിലൻസ് കോടതിയെ സമീപിച്ചത്. കോടതി നടപടി സുപ്രീംകോടതി ഉത്തരവിനെതിരാണെന്ന് സനീഷ് കുമാർ ജോസഫും പ്രതികരിച്ചു.
അതേസമയം, കോടതി ഉത്തരവിനെ തുടർന്ന് കേസെടുക്കാനുള്ള നടപടി വിജിലൻസും ഊർജ്ജതമാക്കി.
































