കോഴിക്കോട് .സിപിഎം വിട്ടവരുടെ കൂട്ടായ്മയ്ക്കുള്ള നീക്കം ശക്തമാകുന്നു. ഫാസിസത്തിനെതിരെ ഇടത് പാർട്ടികളുടെ ഐക്യം അനിവാര്യമാണെന്ന് തളിപ്പറമ്പ് എം എൽ എ ടി കെ ഗോവിന്ദൻ പറഞ്ഞു. കോഴിക്കോട് മാവൂരിൽ ആർ എം പി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഖാക്കളേയെന്ന അഭിസംബോധനയുടെ സന്തോഷത്തിലാണ് ടി കെ ഗോവിന്ദൻ തുടങ്ങിയത്.
പറഞ്ഞതിലധികവും ഫാസിസത്തിനെതിരായ ഐക്യനിര രൂപപ്പെടേണ്ടതിനെക്കുറിച്ചും. ഇടത് പാർട്ടികളുടെ ഐക്യനിര കോൺഗ്രസിനൊപ്പം ഉറച്ചു നിൽക്കണമെന്ന് വ്യക്തമാക്കി. ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാഞ്ഞതിൽ തുടങ്ങി യു പി എയിൽ നിന്ന് വിടാനുള്ള ഇടത് തീരുമാനത്തിലെ പാളിച്ച വരെ എണ്ണിപ്പറഞ്ഞു. പലകാലങ്ങളിൽ സിപിഎം വിട്ടവരുടെ കൂട്ടായ്മ രൂപീകരിക്കാനുള്ള ചർച്ചകളുടെ തുടർച്ചയായിരുന്നു തളിപ്പറമ്പ് എംഎൽഎയുടെ പ്രസംഗം.
വിശദീകരണ യോഗങ്ങളിൽ ഉയർന്ന ഭീഷണികളുടെ കൂടി പശ്ചാത്തലത്തിൽ ഒന്നിച്ചൊരു കൂട്ടായ്മയ്ക്കുള്ള നീക്കങ്ങൾ സജീവമാക്കുകയാണ് വിമതർ. ആർ എം പിയുടെ നേതൃത്വത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. നേരത്തെ സി എം പിനേതൃത്വത്തിൽ നടന്ന ചർച്ചകൾ വഴിമുട്ടി നിൽക്കുകയായിരുന്നു. പയ്യന്നൂരിൽ സിപിഐഎം വിട്ടവരുടെ കൂട്ടായ്മയായ ജാഗ്രതക്ക് സംഘടന രൂപം നൽകാൻ വിളിക്കുന്ന കൺവെൻഷനിൽ ആർ എം പി നേതാക്കൾ പങ്കെടുക്കും. തുരുത്തുകളായി നിൽക്കുന്ന വിമതർ ഒന്നിച്ചാൽ മുന്നണിക്ക് ഗുണം ചെയ്യുമെന്ന അഭിപ്രായം യു ഡി എഫ് നേതൃത്വത്തിനുമുണ്ട്.

































