കൊച്ചി: ഭാര്യയാണെങ്കിലും 18 വയസ്സ് തികയാത്ത പെൺകുട്ടിയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകരമാണെന്ന് കേരള ഹൈക്കോടതി. 18 വയസ്സിന് താഴെയുള്ളവർ പ്രായപൂർത്തിയാകാത്തതിനാൽ പോക്‌സോ നിയമപ്രകാരം കുട്ടികളാണ്. അതിനാൽ പെൺകുട്ടി ഭാര്യയാണോ അല്ലയോ എന്നത് പ്രസക്തമല്ലെന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വ്യക്തമാക്കി.
തനിക്കെതിരായ പോക്‌സോ, ബലാത്സംഗ കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ 27കാരൻ നൽകിയ ഹർജി തള്ളിയാണ് കോടതിയുടെ ഉത്തരവ്. മുസ്ലിം വ്യക്തിനിയമപ്രകാരം പെൺകുട്ടിയെ വിവാഹം കഴിച്ചിരുന്നുവെന്നും ഇക്കാര്യം പരാതിക്കാരി പൊലീസിനോട് സമ്മതിച്ചിട്ടുണ്ടെന്നും ഹർജിക്കാരൻ വാദിച്ചു. ഭാര്യയായതിനാൽ പോക്‌സോ കേസ് നിലനിൽക്കില്ലെന്നായിരുന്നു വാദം.
എന്നാൽ മുസ്ലിം വ്യക്തിനിയമപ്രകാരമുള്ള വിവാഹം നടന്നിട്ടുണ്ടെങ്കിലും പെൺകുട്ടിക്ക് 18 വയസ്സ് തികയാത്തതിനാൽ പോക്‌സോ നിയമപ്രകാരമുള്ള കുറ്റം ഇല്ലാതാകില്ലെന്ന് കോടതി വ്യക്തമാക്കി. 2021ൽ 17 വയസ്സും ഒരു മാസവും പ്രായമുള്ളപ്പോഴാണ് പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായത്. സംഭവത്തിൽ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും കോടതി വിലയിരുത്തി.
ഭാര്യയായ 15നും 18നും ഇടയിൽ പ്രായമുള്ള പെൺകുട്ടിയുമായുള്ള ലൈംഗികബന്ധത്തിൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്ന ഇന്ത്യൻ ക്രിമിനൽ നിയമത്തിലെ ഇളവ് സംബന്ധിച്ച സുപ്രീംകോടതിയുടെ 2017ലെ വിധിയും ഈ കേസിൽ ബാധകമാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ നടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.




























