കാസർകോട് .വി.ഡി സർവർക്കറെപ്പറ്റി ചോദ്യം ഉന്നയിച്ച് LP സ്കൂൾ വിദ്യാർഥികൾക്ക് ക്വിസ് മത്സരം നടത്തിയതിൽ വിവാദം.കാസർകോട് മഞ്ചേശ്വരം, കുമ്പള ഉപജില്ലയിലെ സോഷ്യൽ സയൻസ് അസോസിയേഷൻ ആണ് വിവാദ ക്വിസ് മത്സരം സംഘടിപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പിനെയും, സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്താനാണ് ശ്രമമെന്ന് മഞ്ചേശ്വരം എംഎൽഎയുടെ പ്രതികരണം. വിവാദമായതോടെ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി വിശദീകരണം തേടി.
‘ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമരസേനാനി ആര് ‘ ശരിയുത്തരം വി.ഡി സവർക്കർ.മഞ്ചേശ്വരം കുമ്പള വിദ്യാഭ്യാസ ഉപജില്ലക്ക് കീഴിലെ എൽപി സ്കൂൾ വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ സംഘടിപ്പിച്ച ക്വിസ് മത്സരത്തിലാണ് വിവാദ ചോദ്യം. ശ്രദ്ധയിൽപ്പെട്ടയുടൻ ഭരണകക്ഷി എംഎൽഎയായ എ കെ എം അഷ്റഫ് പ്രതികരണവുമായി രംഗത്തെത്തി.. സർക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും അപമാനിക്കാനും പ്രതിക്കൂട്ടിൽ നിർത്താനും മനപ്പൂർവ്വം ഉൾപ്പെടുത്തിയ ചോദ്യമാണെന്ന് സംശയമുണ്ടെന്ന് എംഎൽഎ. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് മാപ്പപേക്ഷ നൽകി പെൻഷൻ കൈപ്പറ്റി ജയിൽ മോചിതനായ വ്യക്തിയെ വിപ്ലവകാരിയായി കുട്ടികളിലേക്ക് എത്തിക്കാൻ ശ്രമമെന്നും മഞ്ചേശ്വരം എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശനമുന്നയിച്ചു.
BJP ഭരിക്കുന്ന ഗവൺമെൻറ് അല്ല ബിജെപിക്ക് വേണ്ടി ഭരിക്കുന്ന ഗവൺമെൻ്റ് എന്ന് എം.വി.ഗോവിന്ദന്റെ പ്രതികരണം. സമഗ്ര ദേശീയസ്നേഹിയാക്കുന്നത് ആർഎസ്എസ് ബിജെപി അജണ്ട എന്ന് ലീഗ് നേതാവ് എംകെ മുനീറും നിലപാട് വ്യക്തമാക്കി.
വിവാദമായതോടെ വിഷയത്തിൽ മന്ത്രിയുടെ ഇടപെടൽ. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ വിശദീകരണം തേടി. വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രനയം ഉൾപ്പെടുത്തേണ്ടി വരും എന്ന വിമർശനം നേരിടുന്ന
പിഎംശ്രീ പദ്ധതി നടപ്പാക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ ഭരണകക്ഷിയിൽ നിന്ന് തന്നെ വിമർശനം ഉയരുന്നത്.



























