തിരുവനന്തപുരം.മദ്യ ലഹരിയിൽ സ്റ്റേഷനിൽ അതിക്രമം നടത്തിയ സി ഐ യെ സസ്പെൻഡ് ചെയ്തു. SCRB CI യഹിയയെ ആണ് സസ്പെന്‍ഡ് ചെയ്തത്. സ്റ്റേഷനിൽ അതിക്രമിച്ചു കയറി സെല്ലിൽ ഉള്ള പ്രതികളെ മോചിപ്പിക്കാൻ ശ്രമിച്ചിരുന്നു. നെടുമങ്ങാട് പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. പോലീസ് തടഞ്ഞതോടെ സെല്ലിന് മുന്നിൽ കിടന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
പോലീസ് പ്രിവന്റ്റീവ് അറസ്റ്റുചെയ്‌ത തൻ്റെ ബന്ധുക്കളെ വിട്ടുകിട്ടണമെന്നാവശ്യവുമായി വെള്ളിയാഴ്‌ച ഉച്ചയ്ക്കാണ് യഹിയ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെത്തിയത്. പോലീസുകാർ തടഞ്ഞിട്ടും ഇയാൾ സെല്ലിനു മുൻപിൽ പേപ്പർവിരിച്ച് പ്രതികൾക്കൊപ്പം കിടന്നു. കുറച്ചുസമയത്തിനുശേഷം യഹിയ സെല്ലിനകത്തു കയറിക്കിടന്നുവെന്നും പോലീസ് പറയുന്നു. സെല്ലിൽനിന്നു പുറത്താക്കാൻ ശ്രമിച്ചപ്പോൾ പോലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്നാണ് പോലീസ് യഹിയയെ കസ്റ്റഡിയിലെടുത്തത്.
ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിപ്പോൾ ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി പോലീസ് ചുള്ളിമാനൂർ ഭാഗത്തുനടത്തിയ പരിശോധനയിൽ ചുള്ളിമാനൂർ സ്വദേശികളായ നാലുപേരെ മുൻകരുതലായി പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇതിൽ രണ്ടുപേർ യഹിയയുടെ അടുത്ത ബന്ധുക്കളായിരുന്നു. ഇവരെ വിട്ടുകിട്ടുന്നതിനായാണ് യഹിയ സ്റ്റേഷനിലെത്തി ബഹളംവെച്ചത്. ഇതിനുമുൻപും യഹിയയുടെ പേരിൽ ഒട്ടേറെ വകുപ്പുതല നടപടികൾ വന്നിട്ടുണ്ട്.


































