കോഴിക്കോട്. വേൾഡ് കപ്പ് ആവേശം അതിരുവിട്ടപ്പോൾ കോഴിക്കോട് കുറ്റിക്കാട്ടൂരിൽ അർജന്റീന–ബ്രസീൽ ആരാധകർ തമ്മിൽ സംഘർഷം. ‘World Cup 2026’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ തുടങ്ങിയ തർക്കം കയ്യാങ്കളിയിലും ആക്രമണത്തിലും കലാശിച്ചു. ബ്രസീൽ ആരാധകന് മർദനമേറ്റതോടൊപ്പം വീടും ബൈക്കും തകർത്തതായി പരാതി. സംഭവത്തിൽ രണ്ട് അർജന്റീന ആരാധകർക്ക് എതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.
‘World Cup 2026’ എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ അർജന്റീന–ബ്രസീൽ ആരാധകർ തമ്മിലുണ്ടായ വാക്കുതർക്കമാണ് ഒടുവിൽ നേരിട്ടുള്ള സംഘർഷത്തിലേക്ക് എത്തിയത്.കോഴിക്കോട് കുറ്റിക്കാട്ടൂർ മാങ്കുനി സ്വദേശിയും ബ്രസീൽ ആരാധകനുമായ മുഹമ്മദ് ഷാനിസിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.കഴിഞ്ഞ 16-ാം തീയതി രാത്രിയായിരുന്നു സംഭവം.
വാക്കേറ്റത്തിന്റെ തുടർച്ചയായി ഷാനിസിനെ മർദിച്ചതായും, തുടർന്ന് അദ്ദേഹത്തിന്റെ വീടിന് നേരെ ആക്രമണം നടത്തി നാശനഷ്ടം വരുത്തിയതായും പരാതിയുണ്ട്.
വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കും അക്രമികൾ തകർത്തതായി പരാതിയിൽ പറയുന്നു.സംഭവത്തിൽ അർജന്റീന ആരാധകരായ നിഖിൽ, രഞ്ജിത് എന്നിവർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.അതേസമയം, കായിക മത്സരങ്ങളുടെ പേരിലോ ആരാധക മത്സരത്തിന്റെ പേരിലോ നിയമം കൈയിലെടുക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിലൂടെയോ നേരിട്ടോ സംഘർഷത്തിന് പ്രേരിപ്പിക്കുന്നവരെയും കർശനമായി നേരിടുമെന്നും പൊലീസ് വ്യക്തമാക്കി
































