ശാസ്താംകോട്ട :ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പരിശോധനക്കെത്തിയ എക്‌സൈസ് സംഘത്തിനു നേരെ അക്രമം അഴിച്ചുവിടുകയും സ്വയം മുറിവുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. ശാസ്താംകോട്ട പനപ്പെട്ടി കൂരമ്പലേത്ത് ഉന്നതിയിൽ കൂരമ്പലേത്ത് പടിഞ്ഞാറ്റതിൽ സുലൈമാൻ മകൻ അനീഷ് സുലൈമാൻ (32) നെ യാണ് ശാസ്താംകോട്ട പോലിസ് അറസ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.കൂട്ടാളിയായ പോരുവഴി കമ്പലടി ഇടതുണ്ടിൽ വീട്ടിൽ ബാഷ എന്ന് വിളിക്കുന്ന ബാദുഷ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു.
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി അനീഷ് സുലൈമാൻ ടിയാൻ താമസിക്കുന്ന പനപ്പെട്ടിയിലെ വീട്ടിൽ വച്ച് വിദേശ മദ്യം വിൽപ്പന നടത്തുന്നതായും എംഡി എം എ യും കഞ്ചാവും എത്തിച്ചു വീട്ടിൽ വച്ച് ചെറിയ പൊതികളിലാക്കി യുവാക്കൾക്കും കുട്ടികൾക്കും വില്പന നടത്തുന്നതായും ചെറുപ്പക്കാർ ഇവിടെ എത്തി ലഹരി ഉപയോഗിക്കുന്നതായും നാട്ടുകാരിൽ നിന്ന് പരാതി ലഭിച്ചിരുന്നു. ഇതേതുടർന്ന് കുന്നത്തൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറിന്റെ നിർദ്ദേശപ്രകാരം എക്‌സൈസ് പാർട്ടി പരിശോധനക്കായി എത്തിയപ്പോഴായിരുന്നു സംഭവം.എക്‌സൈസ് പാർട്ടി അറിയിച്ചതനുസരിച്ചു ശാസ്താംകോട്ട പോലിസ് സ്ഥലത്തെത്തുകയും എക്‌സൈസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും ഇവർക്കെതിരെ കേസെടുത്ത് അനീഷ് സുലൈമാനെ റിമാൻഡ് ചെയ്യുകയുമായിരുന്നു.സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ട രണ്ടാം പ്രതി ബാദുഷയ്ക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി ശാസ്താംകോട്ട പോലിസ് അറിയിച്ചു.
































