കോഴിക്കോട്. വടകരയിൽ
ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് സ്വർണവും പണവും കവർന്നതായി പരാതി. ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയ നാലംഗസംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി, പെപ്പർ സ്പ്രേ പ്രയോഗിച്ച ശേഷമാണ് കവർച്ച നടത്തിയത് . സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
മഹാരാഷ്ട്ര സ്വദേശിയും കാർത്തികപ്പള്ളിയിലെ ക്വാർട്ടേഴ്സിൽ താമസക്കാരനുമായ സന്തോഷ് എന്ന 38-കാരനാണ് ആക്രമണത്തിനും കവർച്ചയ്ക്കും ഇരയായത്.
ഇന്നലെ രാത്രി ആയഞ്ചേരിയിലെ കട പൂട്ടി ബൈക്കിൽ കാർത്തികപ്പള്ളിയിലെ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.ഞാലിമുക്ക് വാഴയിൽ താഴെ എന്ന സ്ഥലത്ത് എത്തിയപ്പോൾ ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയ നാലംഗസംഘം ബൈക്കിൽ ഇടിച്ച് സന്തോഷിനെ റോഡിലേക്ക് വീഴ്ത്തിയെന്നാണ് പരാതി.
തുടർന്ന് മുഖത്ത് പെപ്പർ സ്പ്രേ പ്രയോഗിച്ച സംഘം സന്തോഷിനെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയതായും പരാതിയിൽ പറയുന്നു.
ഇരുപത്തയ്യായിരം രൂപയും നാല് അര ഗ്രാം സ്വർണവും കവർന്നശേഷം നെല്ലിമുക്ക് ഭാഗത്ത് ഉപേക്ഷിച്ചുവെന്നാണ് സന്തോഷ് പൊലീസിന് നൽകിയ മൊഴി.
പരിക്കേറ്റ സന്തോഷ് വടകര സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.സംഭവത്തിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്































