26.5 C
Kollam
Wednesday 8th July, 2026 | 10:38:29 PM
Home News Breaking News ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് കേരളത്തിന് കര്‍ണാടക സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ, ഡി കെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി...

ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് കേരളത്തിന് കര്‍ണാടക സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ, ഡി കെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി ചെന്നിത്തല

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരി മാഫിയക്കെതിരെ കേരളം ആരംഭിച്ച ‘ഓപ്പറേഷന്‍ തൂഫാന്‍’ ദൗത്യത്തിന്റെ വിജയത്തെ കര്‍ണാടക മുഖ്യമന്ത്രി അഭിനന്ദിച്ചതായും രമേശ് ചെന്നിത്തല കുറിച്ചു. ബംഗളൂരു വിധാന്‍ സൗധയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തിന് കേരളത്തിന് കര്‍ണാടക സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കിയതായും ആഭ്യന്തരമന്ത്രി അറിയിച്ചു. കര്‍ണാടകയിലും പരിശോധനകള്‍ ശക്തമാക്കുമെന്നും, കേരള-കര്‍ണാടക പൊലീസ് സേനകള്‍ തമ്മില്‍ ശക്തമായ ഏകോപനവും സഹകരണവും ഉറപ്പാക്കുമെന്നു ഡി കെ ശിവകുമാര്‍ പറഞ്ഞു. തുടര്‍നടപടികള്‍ക്കായി കര്‍ണാടക ചീഫ് സെക്രട്ടറിയെ വിളിച്ച് നിര്‍ദ്ദേശം നല്‍കിയ അദ്ദേഹം, ഇതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവയ്ക്കാനും തയ്യാറായിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ കുറിപ്പ്

ബംഗളൂരു വിധാന്‍ സൗധയില്‍ വെച്ച് കര്‍ണാടക മുഖ്യമന്ത്രി പ്രിയപ്പെട്ട ശ്രീ ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി. ലഹരി മാഫിയക്കെതിരെ കേരളം ആരംഭിച്ച ‘ഓപ്പറേഷന്‍ തൂഫാന്‍’ ദൗത്യത്തിന്റെ വിജയത്തെയാണ് അദ്ദേഹം ആദ്യം തന്നെ അഭിനന്ദിച്ചത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാവുന്ന ഒന്നാണ് ഈ ദൗത്യമെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.

ഒപ്പം, ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തിന് കര്‍ണാടക സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ അദ്ദേഹം ഉറപ്പുനല്‍കി. ഇതിന്റെ ഭാഗമായി കര്‍ണാടകയിലും പരിശോധനകള്‍ ശക്തമാക്കുമെന്നും, കേരള-കര്‍ണാടക പൊലീസ് സേനകള്‍ തമ്മില്‍ ശക്തമായ ഏകോപനവും സഹകരണവും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തുടര്‍നടപടികള്‍ക്കായി കര്‍ണാടക ചീഫ് സെക്രട്ടറിയെ അപ്പോള്‍ തന്നെ വിളിച്ച് നിര്‍ദ്ദേശം നല്‍കിയ അദ്ദേഹം, ഇതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവയ്ക്കാനും തയ്യാറായിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ യോഗം ജൂലൈ പത്താം തീയതി തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് വച്ച് നടത്തും.

വര്‍ഷങ്ങളായുള്ള ഹൃദയബന്ധവും ഒരേ ലക്ഷ്യത്തോടെ ഒരുമിച്ച് നടന്ന വഴികളും പുതുക്കിയ ഈ സംഭാഷണത്തില്‍, വരുംനാളുകളില്‍ ഒരുമിച്ച് നടത്തേണ്ട മുന്നേറ്റങ്ങളെക്കുറിച്ചും സംസാരിച്ചു. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും എപ്പോഴത്തെയും പോലെയും തികച്ചും ഊഷ്മളമായ സ്വീകരണമായിരുന്നു അദ്ദേഹത്തിന്റേത്. ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here