തിരുവനന്തപുരം: തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറിയെ തീരുമാനിക്കുന്നതിൽ അതൃപ്തി പ്രകടമാക്കി മുൻ മന്ത്രി വി ശിവൻകുട്ടി. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്നു. വി ജോയിയെ തിരിച്ചുകൊണ്ടുവരുന്നതിലാണ് അതൃപ്തി. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി ജോയി എംഎൽഎ തന്നെ തുടരാൻ കഴിഞ്ഞ ദിവസമാണ് പാർട്ടിയിൽ ധാരണയായത്.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ നിർണ്ണായക യോഗത്തിലാണ് വി ജോയിയെ ജില്ലാ സെക്രട്ടറി പദവിയിൽ നിലനിർത്താനുള്ള ധാരണയായത്. എ കെ ജി സെന്ററിൽ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനടക്കം പങ്കെടുത്തിരുന്നു.
തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി വി ജോയി തത്കാലത്തേക്ക് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്നിരുന്നു. രാജ്യസഭാംഗമായ എ എ റഹിമായിരുന്നു താത്കാലിക ജില്ലാ സെക്രട്ടറി. എം എൽ എമാർ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുന്നതാണ് സി പി എമ്മിലെ സംഘടനാ രീതി. എന്നാൽ ജില്ലയിൽ നിലനിൽക്കുന്ന രൂക്ഷമായ തർക്കം കാരണമാണ് ജോയിക്ക് ഒഴിയാനാകാത്തത്.


































