കൊല്ലം: കൊല്ലത്തെ പാതിരാ കൊലപാതകത്തില്‍ പ്രതി പിടിയില്‍. തമിഴ്‌നാട് സ്വദേശി വിജു സുരേഷ് ആണ് പിടിയിലായത്. തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശിയാണ്. തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ നിന്നാണ് കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
കൊല്ലം നഗരത്തില്‍ വെച്ച് മുണ്ടയ്ക്കല്‍ സ്വദേശി രാജേന്ദ്രനെയാണ് പ്രതി കൊലപ്പെടുത്തിയത്. വയോധികനെ കൊലപ്പെടുത്തിയ ശേഷം ഒന്നുമറിയാത്തതുപോലെ കടന്നുപോകുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. കൊല്ലം എസിപിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഏതാനും ദിവസമായി തമിഴ്‌നാട്ടില്‍ വ്യാപക തിരച്ചില്‍ നടത്തി വരികയായിരുന്നു.
മെയ് 25 ന് കമ്മീഷണര്‍ ഓഫീസിന് മീറ്ററുകള്‍ മാത്രം അകലെ, കടമുറിക്ക് മുന്നിലാണ് രാജേന്ദ്രനെ മരിച്ച നിലയില്‍ കണ്ടത്. തലയുടെ ഭാഗത്തു നിന്നും ചോര വാര്‍ന്ന നിലയിലായിരുന്നു. അന്വേഷണത്തിൽ ഒരാളെ തോര്‍ത്തുകൊണ്ട് കഴുത്തില്‍ വരിഞ്ഞുമുറുക്കി കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇയാൾ സീരിയൽ കില്ലർ അല്ലെന്ന് പൊലീസ് സൂചിപ്പിച്ചു. കൊലപാതകത്തിന് പിന്നിൽ പെട്ടെന്നുള്ള പ്രകോപനമാണോ, മുൻ വൈരാഗ്യമാണോ എന്നെല്ലാം വിശദമായി ചോദ്യം ചെയ്താൽ മാത്രമേ അറിയാനാകൂ എന്നും പൊലീസ് സൂചിപ്പിച്ചു.

































