കണ്ണൂര്‍.കൊട്ടിയൂർ ഉൽസവത്തിന് മാത്രം ലഭിക്കുന്ന വെള്ള നിറത്തിലുള്ള ഓടപ്പൂവാണ് ഉൽസവത്തിലെ ഏറ്റവും വലിയ കൗതുകവും വിശ്വാസവും. ദർശനത്തിന്റെ ഓർമ്മക്കും ആളുകൾക്ക് സമ്മാനിക്കാനുമായാണ് എല്ലാവരും ഓടപ്പൂവുമായി വീടുകളിലേക്ക് മടങ്ങുന്നത്. ഇത്തവണയും കൊട്ടിയൂരിൽ ഓടപ്പൂകൾ തയ്യാറാണ്…
കഴിഞ്ഞ 51 വർഷമായി ഓടപ്പൂവ് ഉണ്ടാക്കുന്ന മല്ലിക ഇത്തവണയും അതിന്റെ തിരക്കിലാണ്… വിശ്വാസത്തിന്റെയും കൗതുകത്തിന്റെയും അപ്പുറത്ത് ഓടപ്പൂവ് നിർമ്മാണം ഒരു നാടിന്റെ ജീവിത മാർഗ്ഗം കൂടിയാണ്. ഓടപ്പൂവ് നിർമിക്കാൻ ദിവസങ്ങളുടെ അധ്വാനം വേണം. വെള്ളത്തിലിട്ട ഓട എടുത്ത് ഇടിച്ചു ചതച്ചശേഷം വീണ്ടും വെള്ളത്തിലിട്ടു കറ കളയും. കറ കളയാത്തപക്ഷം പൂവിനു മഞ്ഞനിറം ഉണ്ടാകും. വീണ്ടും അത് പിഴിഞ്ഞെടുത്തു പൂവിന്റെ രൂപത്തിലാക്കിയാണ്, ദർശനത്തിനെത്തുന്ന ഭക്തൻമാർക്ക് നൽകുന്നത്.
ദക്ഷയാഗത്തിനു നേതൃത്വം നൽകിയ ഭൃഗുമുനിയുടെയും മറ്റ് മുനിമാരുടെയും താടിരോമങ്ങൾ പിഴുതെറിഞ്ഞതാണ് ഓടപ്പൂവായി മാറിയതെന്നാണ് കരുതപ്പെടുന്നത് .
കൊട്ടിയൂരിൽ വൈശാഖ ഉൽസവത്തിന് എത്തുന്ന ഭക്തർക്ക് ഓടപ്പൂവ് ഒരു കൗതുകവും മാത്രമല്ല, അടുത്തവർഷം വൈശാഖമാസം വരെയുള്ള ഐശ്വര്യത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ്.



































