തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ മെയ് മാസത്തിൽ ലഭിച്ചത് 12 % അധിക മഴയെന്ന് കണക്കുകൾ. മെയ് മാസത്തിൽ കേരളത്തിൽ മൊത്തത്തിൽ സാധാരണയേക്കാൾ 12% കൂടുതൽ മഴ ലഭിച്ചു. എന്നാൽ കഴിഞ്ഞ വർഷം 167% അധിക മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. ഇത്തവണ ആലപ്പുഴ ജില്ലയിലാണ് സാധാരണ ലഭിക്കേണ്ടതിനേക്കാൾ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് (+96%), തൃശൂർ ,കാസർഗോഡ് , ഇടുക്കി , മലപ്പുറം , പാലക്കാട് ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. അതേസമയം എൽനിനോ സ്വാധീനം മൂലം ഇത്തവണ കാലവർഷത്തിൽ മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഉൾപ്പെടെയുള്ള സൂചന.
Also Read: പുതിയ പാർട്ടി രൂപീകരണം? അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബിജെപി നേതാവ് കെ അണ്ണാമലൈ; ‘രണ്ടു ദിവസത്തിനകം സംസാരിക്കാം’
വരാനിരിക്കുന്നത് 2016നേക്കാൾ കരുത്തനായ എൽ നിനോ ആകുമെന്നാണ് റിപ്പോർട്ടുകൾ. എൽ നിനോയുടെ വരവ് ഇന്ത്യക്ക് ഭീഷണിയാകും. മൺസൂൺ എത്താൻ വൈകുന്നത് കൊണ്ടുതന്നെ രാജ്യത്ത് വിവിധയിടങ്ങളിൽ കുടിവെള്ളക്ഷാമമടക്കം നേരിട്ട് തുടങ്ങി. എൽ നിനോ പ്രതിഭാസം രാജ്യത്തെ ബാധിച്ചാൽ ഇത്തവണ കാലവർഷം 90 ശതമാനമായി കുറയുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം പറയുന്നത്. ഐഎംഡിയുടെ പുതിയ അറിയിപ്പനുസരിച്ച് കേരളമടക്കം ദക്ഷിണേന്ത്യയിലും മഴ ശരാശരിയിലും കുറവായിരിക്കുമെന്നാണ് നിഗമനം. ദീർഘകാല ശരാശരിയുടെ 90% മാത്രമായിരിക്കും രാജ്യത്തെ മഴയുടെ ലഭ്യത. ഏപ്രിൽ 30 നു പുറത്തുവിട്ട പ്രവചനത്തിലും മഴ കുറയുമെന്ന സൂചന ഐഎംഡി നൽകിയിരുന്നു.
അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ അഞ്ചാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ 5-ാം തീയതി വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. ജൂൺ മൂന്ന്, നാല്. അഞ്ച് തീയതികളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാം തീയതി ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലും, നാലാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും 5ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്.
ഒന്നാം തീയതി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും, രണ്ടാം തീയതി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ജൂൺ മൂന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും, നാലിന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലും 5ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.



































