തിരുവനന്തപുരം. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററെ മാറ്റി സർക്കാർ. രണ്ടുവർഷത്തേക്ക് നിയമനം നീട്ടി കൊണ്ടുള്ള മുൻ സർക്കാറിന്റെ ഉത്തരവ് റദ്ദാക്കിയാണ് ഒ ബി അരുൺകുമാറിന്റെ ഡെപ്യൂട്ടേഷൻ കാലാവധി അവസാനിപ്പിച്ചത്. 31ന് സ്ഥാനം ഒഴിഞ്ഞ് ചുമതല കളക്ടർക്ക് കൈമാറണം. മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ സന്ദർശനം വിവാദമായി നിൽക്കെയാണ് അഡ്മിനിസ്ട്രേറ്റർക്കെതിരായ നടപടി.
മുഖ്യമന്ത്രി വി ഡി സതീശനും അനുയായികളും ഗുരുവായൂരിൽ സന്ദർശനം നടത്തിയതിന് ചൊല്ലിയുള്ള തർക്കങ്ങളും പരാതികളും അവസാനിച്ചിട്ടില്ല. ഇതിനിടയിലാണ് രണ്ടുവർഷം കൂടി കാലാവധി ഉണ്ടായിരുന്ന അഡ്മിനിസ്ട്രേറ്ററുടെ പ്രവർത്തനം സംസ്ഥാന സർക്കാർ അവസാനിപ്പിച്ചത്. കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് ഒ ബി അരുൺകുമാറിന്റെ കാലാവധി ജൂൺ ഒന്നുമുതൽ രണ്ട് വർഷത്തേക്ക് കൂടി നീട്ടിയിരുന്നു. ഈ ഉത്തരവാണ് വി ഡി സർക്കാർ റദ്ദ് ചെയ്തത്. ഇതോടെ 31 ന് സേവനം അവസാനിപ്പിക്കണം.
സർക്കാർ സർവീസിൽ ഉള്ള ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെയാണ് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി ഒരു വർഷത്തെ ഡെപ്യൂട്ടേഷനിൽ നിയമിക്കാറ് . പ്രത്യേകം അപേക്ഷ ക്ഷണിച്ചു സർക്കാർ തയ്യാറാക്കുന്ന 3 അംഗ ചുരുക്കപ്പട്ടികയിൽ നിന്ന് ഇനി ഗുരുവായൂർ ദേവസ്വം പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കണം.































