തിരുവനന്തപുരം: വലിയ രാഷ്ട്രീയ ചർച്ചകൾക്കും അണിയറ നീക്കങ്ങൾക്കുമൊടുവിൽ വി ഡി സതീശൻ മന്ത്രിസഭയിലെ അംഗങ്ങളുടെ സമ്പൂർണ്ണ വകുപ്പുവിഭജനം ഔദ്യോഗികമായി പൂർത്തിയായി. ആദ്യഘട്ടത്തിൽ പ്രചരിച്ചിരുന്ന വകുപ്പുകളുടെ പട്ടികയിൽ നിന്നും വലിയ രീതിയിലുള്ള മാറ്റങ്ങളും അഴിച്ചുപണികളും നടത്തിയാണ് മുഖ്യമന്ത്രി അന്തിമ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഭരണതലപ്പത്തെ ഏറ്റവും പ്രധാനപ്പെട്ട പൊതുഭരണം, ധനം, നിയമം, തുറമുഖം എന്നീ വകുപ്പുകൾ മുഖ്യമന്ത്രി വി ഡി സതീശൻ തന്നെയാണ് കൈകാര്യം ചെയ്യുക. യുഡിഎഫിലെ മുതിർന്ന നേതാവായ രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലൻസും ലഭിച്ചപ്പോൾ, കെപിസിസി അധ്യക്ഷൻ കൂടിയായ സണ്ണി ജോസഫിന് വൈദ്യുതി വകുപ്പാണ് അന്തിമമായി നിശ്ചയിച്ചിട്ടുള്ളത്.
നേരത്തെ സണ്ണി ജോസഫിന് റവന്യൂ വകുപ്പ് നൽകുമെന്നായിരുന്നു റിപ്പോർട്ടുകൾ എങ്കിലും അവസാന നിമിഷം റവന്യൂ വകുപ്പ് എ.പി. അനിൽകുമാറിന് കൈമാറുകയായിരുന്നു. എക്സൈസ്, സഹകരണ വകുപ്പുകൾ കോൺഗ്രസിലെ യുവനേതാവായ എം. ലിജുവിനാണ് നൽകിയിട്ടുള്ളത്. മുസ്ലിം ലീഗിന് ഫിഷറീസ് വകുപ്പ് നൽകുന്നതിനെതിരെ കനത്ത പ്രതിഷേധങ്ങൾ ഉയർന്നിരുന്നിട്ടും മാറ്റങ്ങളൊന്നും വരുത്താതെ വി ഇ അബ്ദുൽ ഗഫൂറിനെത്തന്നെ ഫിഷറീസ് മന്ത്രിയായി പ്രഖ്യാപിച്ചു.
മന്ത്രിമാരും അവർക്ക് ലഭിച്ച വകുപ്പുകളും
- മുഖ്യമന്ത്രി വി.ഡി. സതീശൻ: പൊതുഭരണം, ധനകാര്യം, നിയമം, തുറമുഖം, സയൻസ് ആൻഡ് ടെക്നോളജി, ലോട്ടറി.
- പി.കെ. കുഞ്ഞാലിക്കുട്ടി: വ്യവസായം, വിവരസാങ്കേതികവിദ്യ (IT).
- രമേശ് ചെന്നിത്തല: ആഭ്യന്തരം, വിജിലൻസ്, കയർ.
- സണ്ണി ജോസഫ്: വൈദ്യുതി, പാർലമെന്ററിക്കാര്യം, പരിസ്ഥിതി.
- കെ. മുരളീധരൻ: ആരോഗ്യം, ദേവസ്വം.
- മോൻസ് ജോസഫ്: ജലവിഭവം.
- ഷിബു ബേബി ജോൺ: വനം.
- അനൂപ് ജേക്കബ്: ഭക്ഷ്യ-സിവിൽ സപ്ലൈസ്.
- സി.പി. ജോൺ: ഗതാഗതം.
- എ.പി. അനിൽകുമാർ: റവന്യൂ.
- എൻ. ഷംസുദ്ദീൻ: പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ്.
- പി.സി. വിഷ്ണുനാഥ്: ടൂറിസം, സാംസ്‌കാരികം.
- റോജി എം. ജോൺ: ഉന്നതവിദ്യാഭ്യാസം.
- ബിന്ദു കൃഷ്ണ: തൊഴിൽ, വനിതാ-ശിശുക്ഷേമം.
- എം. ലിജു: എക്‌സൈസ്, സഹകരണം.
- കെ.എം. ഷാജി: തദ്ദേശ സ്വയംഭരണം.
- പി.കെ. ബഷീർ: പൊതുമരാമത്ത്.
- വി.ഇ. അബ്ദുൽ ഗഫൂർ: ഫിഷറീസ്, സാമൂഹികനീതി.
- ടി. സിദ്ദിഖ്: കൃഷി.
- കെ.എ. തുളസി: പിന്നോക്കക്ഷേമം.
- ഒ.ജെ ജനീഷ്: യുവജനക്ഷേമം, കായികം, ആർക്കയോളജി.





































👍💐