തിരുവനന്തപുരം: കേരളത്തിലെ എസ്എസ്എല്‍സി ഫലം റെഡി. പക്ഷേ, പ്രഖ്യാപിക്കാന്‍ മന്ത്രിയില്ല, സര്‍ക്കാരുമില്ല. ഫലത്തിന് അംഗീകാരം നല്‍കാനും പ്രഖ്യാപനം എങ്ങനെ വേണമെന്ന് ആലോചിക്കാനും ബോര്‍ഡ് യോഗം ഇന്ന് ചേരും. ഈ മാസം 15ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു മുൻ സർക്കാരിൻ്റെ ഉറപ്പ്. അതിനു വേണ്ടിയുള്ള എല്ലാ ജോലികളും പൂർത്തിയായപ്പോഴാണ് സർക്കാർ മാറിയത്.ഇനി പുതിയ മന്ത്രിയാകും ഫലം പ്രഖ്യാപിക്കുന്നത്.ഇപ്പോഴത്തെ സാഹചര്യത്തിൽ അത് എപ്പോൾ നടക്കുമെന്ന് പറയാൻ വയ്യാ.
അതിനിടെ കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന് ഇന്നു പ്രഖ്യാപനമുണ്ടായേക്കുമെന്ന് സൂചനകളുണ്ട്. കേരളത്തിലെ നേതാക്കളുമായി ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധി അവസാനവട്ട ചര്‍ച്ചകള്‍ നടത്തി. കെപിസിസി മുന്‍ അധ്യക്ഷന്മാര്‍, വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവരോട് അഭിപ്രായം തേടി. ചേരിതിരിഞ്ഞു ശക്തി പ്രകടനം നടന്നതിനെക്കുറിച്ചും അന്വേഷിച്ചു. സോണിയ ഗാന്ധിയുടെ വസതിയായ പത്ത് ജന്‍പഥില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. സുധാകരന്‍, എം എം ഹസന്‍, കെ മുരളീധരന്‍, വിഎം സുധീരന്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ്, എ.പി അനില്‍ കുമാര്‍ എന്നിവരുമായാണു കൂടിക്കാഴ്ച നടത്തിയത്.ഇനി കോൺഗ്രസ് ഹൈക്കമാൻഡാണ് തീരുമാനം പറയേണ്ടത്. സമീപകാലത്ത് ഇത്രയും തലപുകച്ച ഒരു വിഷയം കോൺഗ്രസ് നേതൃത്വം കൈകാര്യം ചെയ്തിട്ടില്ല.



































