മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ ഇടിഞ്ഞുവീണ് ആറ് തീർത്ഥാടകർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സാംഗ്ലി ജില്ലയിലെ ഒരു പ്രാദേശിക ക്ഷേത്രത്തിലാണ് അപകടം നടന്നത്.
ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾക്കായി എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ കാറ്റിൽ ക്ഷേത്രത്തിന് സമീപത്തെ തകരഷീറ്റുകൾ പറന്നുപോവുകയും നിർമ്മാണത്തിലിരുന്ന മതിൽ ഭക്തരുടെ മേൽ ഇടിഞ്ഞുവീഴുകയുമായിരുന്നു.
മഴ പെയ്തപ്പോൾ ഈ മതിലിന്റെ ചുവട്ടിൽ അഭയം തേടിയവരാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസും ഫയർഫോഴ്സും പ്രാദേശിക ജനപ്രതിനിധികളും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സംഭവത്തിൽ മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.





























