തിരുവനന്തപുരം: തലസ്ഥാനത്ത് സർക്കാരിൻ്റെ തലവനെ തീരുമാനിക്കാൻ എം എൽ എ മാരുടെ തലയെണ്ണൽ തുടങ്ങി.ഇന്നലെ കേരളത്തിലെത്തിയഹൈക്കമാൻഡ് നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും ഹോട്ടൽ ലിൽ നിന്ന് ഇന്ദിരാഭവനിൽ രാവിലെ 11 മണിയോടെ എത്തി ചേർന്നു.നിയുക്ത എം എൽ എ മാർ പാർട്ടി ആസ്ഥാനത്ത് എത്തിയിട്ടുണ്ട്.നിയമ സഭാ കക്ഷി യോഗത്തിൽ പങ്കെടുക്കുന്നു. 63 കോൺഗ്രസ് എംഎൽഎമാരാണ് യോഗത്തിനെത്തിയത്.
എംഎൽഎമാരുടെ അഭിപ്രായം ഹൈക്കമാൻഡ് നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും തേടും. വൈകിട്ട് 4.30ന് ലീഗ് നേതാക്കളുമായി നിരീക്ഷകർ ചർച്ച നടത്തും. അതിനിടെ കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരൻ എ ഐ സി സിക്ക് കത്ത് നൽകിയതായ വിവരവും പുറത്ത് വരുന്നു.
മുഖ്യമന്ത്രി പദത്തിനായി കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ എന്നിവരുടെ പേരുകളും ശക്തമായി ഉയരുന്നുണ്ട്. സംഘടനാ മികവ് പരിഗണിച്ച് കെ.സി. വേണുഗോപാലിനെ മുൻനിർത്താൻ ഒരു വിഭാഗം ശ്രമിക്കുമ്പോൾ, പൊതുസമ്മതിയും ഭരണവിരുദ്ധ പോരാട്ടങ്ങളിലെ മികവും വി.ഡി. സതീശന് തുണയാകുമെന്നാണ് അനുയായികളുടെ വാദം. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ നിലപാടും ഈ തീരുമാനത്തിൽ നിർണ്ണായകമാകും.
ഞായറാഴ്ചയോടെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. വെള്ളിയാഴ്ചയോടെ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ഇതിന് പിന്നാലെ ശനി, ഞായർ ദിവസങ്ങളിലായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും മുതിർന്ന നേതാക്കളുമായി നേരിട്ട് സംസാരിച്ച ശേഷം പ്രഖ്യാപനമുണ്ടായേക്കും.


































