തിരുവനന്തപുരം: പാര്‍ട്ടി കോട്ടകള്‍ തകര്‍ന്നടിഞ്ഞതു കണ്ടു നടുങ്ങി സിപിഎം. നാളെ നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കു സാധ്യത. കണ്ണൂരിലെ കേഡര്‍ വോട്ടുകളില്‍ ഉണ്ടായത് വന്‍ ചോര്‍ച്ച. പ്രാദേശിക നേതാക്കള്‍ പോലും സിപിഎമ്മിന് വോട്ടു ചെയ്തില്ലെന്നാണു തളിപ്പറമ്പ്, പയ്യന്നൂര്‍, ഉദുമ, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ തോല്‍വി നല്‍കുന്ന സൂചന. ധര്‍മ്മടത്തും പാര്‍ട്ടി വോട്ടു ചോര്‍ന്നത് പിണറായിക്കെതിരായ വികാരമാണെന്നും വിലയിരുത്തലുണ്ട്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേയും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനങ്ങളുണ്ട്. ധർമ്മശാലയിൽ എം വി ഗോവിന്ദനും കെ കെ രാഗേഷിനുമെതിരെ പോസ്റ്ററും പ്രത്യക്ഷപ്പെട്ടു.
കെ കെ രാഗേഷിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിനിടയിലും രൂക്ഷ വിമർശനങ്ങൾ ഉയരുന്നു.
ഇടുക്കിയിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എം എം മണി കോൺഗ്രസിന് വോട്ടു ചെയ്ത ജനങ്ങളെ ‘പൊട്ടൻന്മാർ ‘ എന്നാണ് വിളിച്ചത്.
കനത്ത തോല്‍വിക്കു പിറകേ, സിപിഐയിലും നേതൃത്വത്തിനെതിരേ വിമര്‍ശനം. എക്സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ് യോഗങ്ങള്‍ നാളെ ചേരാനിരിക്കേ സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും പാളിയെന്ന വിമര്‍ശനമുണ്ട്. നാദാപുരം, തൃശ്ശൂര്‍, അടൂര്‍, പീരുമേട്, ചാത്തന്നൂര്‍ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചതിനെതിരേയാണു വിമര്‍ശനം ഉയരുന്നത്.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയില്‍ എല്‍ഡിഎഫിനെ ജനം തള്ളി. ദുരന്തമേഖലയിലെ ബൂത്തുകളില്‍ യുഡിഎഫ് മുന്നേറ്റം. ചൂരല്‍മലയില്‍ 239 വോട്ടിന്റേയും മുണ്ടക്കൈയില്‍ 289 വോട്ടിന്റേയും അട്ടമലയില്‍ 327 വോട്ടിന്റേയും ഭൂരിപക്ഷമാണ് യുഡിഎഫിനു ലഭിച്ചത്. ദുരന്തബാധിതര്‍ക്കു പുനരധിവാസം ഒരുക്കിയെന്നായിരുന്ന എല്‍ഡിഎഫിന്റെ പ്രചാരണം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചൂരല്‍മല, അട്ടമല വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചിരുന്നു.




































