തൃശൂർ :മുണ്ടത്തിക്കോട് ദുരന്തഭൂമിയിൽ ഇന്ന് നടത്തിയ പരിശോധനയില്‍ സ്ഫോടക സ്ഥലത്തുനിന്ന് മുക്കാല്‍ കിലോമീറ്റര്‍ അകലെ പാടശേഖരത്തിൽ നിന്ന് പുരുഷന്റെ തല കണ്ടെത്തി.
കഡാവർ നായ മർഫിയേ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് കണ്ടെത്തിയത്. ദുരന്തത്തിൽ കാണാതായ കോട്ടപ്പുറം സ്വദേശി ഗിരീഷിൻ്റെതാണ്
ഇതെന്ന് സുഹൃത്തുക്കൾ തിരിച്ചറിഞ്ഞു.
മൃതദേഹത്തിൻ്റെ ഭാഗം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി
വെടിമരുന്ന് ദുരന്തഭൂമിയില്‍ നിന്ന് മുന്നൂറ് കിലോയിലധികം സ്ഫോടക വസ്തുക്കള്‍ നീക്കം ചെയ്തു. പതിനാലില്‍ അധികം ശരീരഭാഗങ്ങൾ ഇന്നത്തെ പരിരോധനയിൽ കണ്ടെത്തി. നാലുപേരെക്കുറിച്ച് ഇനിയും വിവരങ്ങൾ ലഭ്യമല്ല. വാർഡിൽ ചികിൽസയിലുളളവരെ നാളെ മുതൽ ഡിസ്ചാർജ് ചെയ്യും.
വെടിക്കെട്ടുപുര നിലനിന്നിരുന്ന സ്ഥലത്തും സമീപത്തെ പാടശേഖരത്തിലും പൊലീസും അഗ്നിരക്ഷാസേനയും എക്സ്പ്ലോസീവ് വിഭാഗവും വിപുലമായ തിരച്ചിൽ നടത്തി. 3 കഡാവർ നായകളും സ്ഫോടക വസ്തുക്കൾ തിരിച്ചറിയാൻ ശേഷിയുള്ള 2 നായകളും തിരച്ചിലിന്റെ ഭാഗമായി. 165 പൊലീസുകാർ അവസാനഘട്ടത്തിൽ കൂട്ടത്തോടെ തിരച്ചിൽ നടത്തി. ഡ്രോൺ നിരീക്ഷണവുമുണ്ടായിരുന്നു. കൂടുതൽ ശരീരഭാഗങ്ങളും വെടിക്കെട്ട് വസ്തുക്കളും കണ്ടെത്തി. സ്ഫോടക വസ്‌തുക്കൾ നീർവീര്യമാക്കാൻ കൊണ്ടുപോയി. കാണാതായ 4 പേരുടെ ബന്ധുക്കളുടെ ഡിഎൻഎ ശേഖരിച്ചിട്ടുണ്ട്. കണ്ടെത്തിയ ശരീരഭാഗങ്ങളുടെ ഡിഎൻഎയുമായി താരതമ്യം ചെയ്യും.





































