ആലപ്പുഴ. തുറവൂരിൽ തീയണയ്ക്കാൻ പോയ അഗ്നിരക്ഷാസേനയുടെ വാഹനത്തിന് തടസ്സമുണ്ടാക്കിയ കാർ പൊലീസ് പിടിച്ചെടുത്തു. അപകടകരമായി വാഹനം ഓടിച്ചതിന് കാറുടമ കുത്തിയതോട് സ്വദേശി സുജിത്തിനെതിരെ അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങൾ സഹിതം വന്ന വാർത്തയെ തുടർന്നാണ് പൊലീസിന്റെ നടപടി.
തുറവൂർ താലൂക്ക് ആശുപത്രിയിൽ ചൊവാഴ്ച്ചയുണ്ടായ തീപിടുത്തത്തിൽ
രക്ഷാപ്രവർത്തനത്തിന് പോയ വാഹനത്തിന് മുന്നിലായിരുന്നു കുത്തിയതോട് സ്വദേശി സുജിത്തിന്റെ ഈ അഭ്യാസം. പല തവണ ആവശ്യപ്പെട്ടിട്ടും അഗ്നിരക്ഷ വാഹനത്തിന് കാർ ഡ്രൈവർ വഴി നൽകിയില്ല. പട്ടണക്കാടിനും തുറവൂരിനും ഇടയിൽ രാവിലെ പത്തരയ്ക്കായിരുന്നു കാറിന്റെ വഴിമുടക്കി യാത്ര .
ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പട്ടണക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഫയർ ആൻഡ് റെസ്ക്യൂ ആലപ്പുഴ എസ് എച്ച് ഒ യുടെ പരാതിയിൽ പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്. കാർ കസ്റ്റഡിയിലെടുത്ത പൊലീസ് ഉടമ സുജിത്തിന് ഉടൻ നോട്ടീസ് നൽകും.
അലക്ഷ്യമായി വാഹനം ഓടിക്കൽ വഴി മുടക്കിയുള്ള യാത്ര എന്നീ വകുപ്പുകൾക്ക് പുറമേ മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് കേസ്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും നടപടിക്ക് ഒരുങ്ങുകയാണ്































