Home News Breaking News മകന്‍ കസേരയോടെ വലിച്ചെറിഞ്ഞ അമ്മ മരിച്ചു

മകന്‍ കസേരയോടെ വലിച്ചെറിഞ്ഞ അമ്മ മരിച്ചു

കണ്ണൂര്‍: കുടുംബവഴക്കിനിടെ മകന്‍ കസേരയോടെ വലിച്ചെറിഞ്ഞതിനെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. അലവില്‍ പള്ളിയാം മൂല ലക്ഷം വീട് ഉന്നതിയിലെ വി ശാന്ത (88) യാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. ഗുരുതരമായി പരിക്കേറ്റ വയോധിക ചികിത്സയിലായിരുന്നു.

വധശ്രമ കേസില്‍ മകനായ അലവില്‍ പള്ളിയാം മൂല ലക്ഷം വീട് ഉന്നതിയിലെ വി സജീവനെ (58) ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്ത് റിമാന്റു ചെയ്തിരുന്നു. ഈ മാസം 11 ന് ബുധനാഴ്ച രാത്രി 11 മണിക്കായിരുന്നു സംഭവം ഉണ്ടായത്. വീട്ടുചെലവ് ചോദിച്ചതുമായുള്ള തര്‍ക്കമാണ് മദ്യ ലഹരിയിലെത്തിയ മകന്‍ സജീവന്‍ അമ്മയെ ആക്രമിക്കാന്‍ കാരണമായത്.

മുറ്റത്ത് ചവിട്ടുപടിയില്‍ തലയിടിച്ച് പരിക്കേറ്റ വയോധികയെ ബന്ധുക്കള്‍ ഏകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സക്കിടെയായിരുന്നു അന്ത്യം. പരേതനായ രാമനാണ് ശാന്തയുടെ ഭര്‍ത്താവ്. രഞ്ജിനി, സജിനി, സജീവന്‍, സജിത, പരേതനായ ബാലന്‍ എന്നിവരാണ് മക്കള്‍. പ്രകാശിനി, മനോഹരന്‍, സരസ, പരേതനായ രവീന്ദ്രന്‍, അനില്‍കുമാര്‍ എന്നിവര്‍ മരുമക്കളാണ്.