‘ലാബിൽ നിന്ന് മൊബൈൽ പിടിച്ചു, എച്ച്ഒഡിയുടെ ശകാരം, പിന്നാലെ ആത്മഹത്യ’; ശ്രദ്ധയുടെ മരണം, കോളേജിനെതിരെ കുടുംബം, വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ രണ്ടാം വർഷ ഫുഡ് ടെക്ക്‌നോളജി വിദ്യാർഥിനി ശ്രദ്ധ(20)യുടെ മരണത്തിൽ കോളേജിനെതിരെ ഗുരുതരമായ ആരോപണവുമായി കുടുംബം രംഗത്ത്. അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ തൂങ്ങിമരിക്കാൻ കാരണമെന്ന് കുടുംബം ആരോപിച്ചു. പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിൽ കോളേജ് അധികൃതർ മനപൂർവമായ വീഴ്ച്ച വരുത്തിയെന്നും കുടുംബം കുറ്റപ്പെടുത്തി. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയാണ് ശ്രദ്ധ.

‘എച്ച്ഒഡി എന്തൊക്കെയോ മകളോട് സംസാരിച്ചിട്ടുണ്ട്, അവളെ ഹരാസ് ചെയ്തിട്ടുണ്ട്, ക്യാബിനിൽ നിന്നും പുറത്തേക്ക് പോയതോടെയാണ് ശ്രദ്ധയ്ക്ക് സമനില തെറ്റിയത് പോലെ തോന്നിയതെന്ന്’ സുഹൃത്തുക്കൾ പറഞ്ഞതായി പിതാവ് പറഞ്ഞു. കുട്ടി തലകറങ്ങി വീണതാണ് എന്നാണ് കോളേജ് അധികൃതർ ഡോക്ടറോട് പറഞ്ഞത്, ആത്മഹത്യാശ്രമമാണ് എന്ന് പറഞ്ഞിരുന്നെങ്കിൽ ആ സാഹചര്യം അനുസരിച്ചുള്ള ചികിത്സ ലഭിച്ചേനേ, കോളേജ് അധികൃതർ കള്ളം പറഞ്ഞതുകൊണ്ടാണ് ശരിയായ ചികിത്സ ലഭിക്കാഞ്ഞതെന്ന് ശ്രദ്ധയുടെ ബന്ധുവും ആരോപിച്ചു.

കോളേജിലെ ലാബിൽ ഉപയോഗിച്ച മൊബൈൽ ഫോൺ അധ്യാപകർ പിടിച്ചെടുത്തതിനു പിന്നാലെ വെള്ളിയാഴ്ച രാത്രിയാണ് ശ്രദ്ധയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഒമ്പതോടെ കോളജ് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ശ്രദ്ധയെ ഉടനെ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേസമയം ശ്രദ്ധയുടെ മരണത്തിൽ കാത്തിരപ്പള്ളി അമൽ ജ്യോതി കോളേജിൽ വിദ്യാർഥികൾ‌ പ്രതിഷേധം ആരംഭിച്ചു. ശ്രദ്ധയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ ക്യാമ്പസിനുള്ളിൽ പ്രതിഷേധിക്കുന്നത്. കോളേജിലെ അധ്യാപകർക്ക് ശ്രദ്ധയുടെ മരണത്തിൽ പങ്കുണ്ടെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. വകുപ്പ് മേധാവിയടക്കമുള്ളവരുടെ മാനസിക സമ്മർദ്ദംമൂലമാണ് ശ്രദ്ധ ജീവനൊടുക്കിയതെന്നും ഇവർക്കെതിരെ നടപടി വേണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

Advertisement