കാമുകിയുടെ ഭർത്താവിനെയും പിന്നീട് കാമുകിയെയും കൊന്ന കേസിലെ പ്രതി മരിച്ചു

മഞ്ചേരി: കാമുകിയോടൊപ്പം ചേർന്ന് കാമുകിയുടെ ഭർത്താവിനെയും നാല് വർഷത്തിനു ശേഷം അതേ കാമുകിയെയും കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ചു. ജയിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് താനൂർ തെയ്യാല ഓമച്ചപ്പുഴ കൊളത്തൂർ ബഷീർ (44) മരിച്ചത്. മേയ് 31ന് മഞ്ചേരി സ്പെഷൽ സബ് ജയിലിൽ കുഴഞ്ഞുവീണ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് മരിച്ചത്.

കാമുകി സൗജത്തിന്റെ ഭർത്താവും മത്സ്യത്തൊഴിലാളിയുമായിരുന്ന താനൂർ തെയ്യാല സ്വദേശി അഞ്ചുമുടിയിൽ പൗറകത്ത് സവാദിനെ 2018ലാണ് കൊലപ്പെടുത്തിയത്. കുട്ടിയ്ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന സവാദിനെ മരത്തടികൊണ്ട് തലയ്ക്കടിക്കുകയും പിന്നീട് കഴുത്തു മുറിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. ഗൾഫിലായിരുന്ന ബഷീർ കൃത്യം നടത്താൻ വേണ്ടി മാത്രം നാട്ടിലെത്തുകയും സംഭവത്തിന്റെ പിറ്റേന്ന് തന്നെ തിരിച്ചു പോകുകയും ചെയ്തു. എന്നാൽ പൊലീസ് അന്വേഷണം ഊർജിതമാക്കുകയും സമൂഹമാധ്യമങ്ങളിലൂടെ ഗൾഫിലും ഇയാൾക്കെതിരെ പ്രചാരമുണ്ടായതോടെ നിൽക്കക്കള്ളിയിലാതെ തിരിച്ച് നാട്ടിലെത്തി പൊലീസിൽ കീഴടങ്ങുകയായിരുന്നു. കേസിൽ സൗജത്തും പ്രതിയായിരുന്നു.

റിമാൻഡിൽ കഴിയവേ ജാമ്യത്തിലിറങ്ങിയ ശേഷം ഇരുവരും പുളിക്കലിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വരവേ കഴിഞ്ഞ നവംബർ 30ന് സൗജത്തിനെ മരിച്ച നിലയിൽ ഇവിടെ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്നും പ്രതി ബഷീറാണെന്നും കണ്ടെത്തി. എന്നാൽ ഇതിനിടെ കോട്ടയ്ക്കലിൽ ബഷീറിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചികിത്സയ്ക്കു ശേഷമാണ് സബ് ജയിലിലേക്ക് മാറ്റിയത്.

Advertisement