മഴ ലഭ്യത പ്രവചനാതീതമാകാം; തയാറെടുപ്പുകൾ ഊർജിതമാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കാല തയാറെടുപ്പ് പ്രവർത്തനങ്ങൾ ഊർജിതമായി നടത്താൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. മഴയുടെ ലഭ്യതയിൽ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നതിനാൽ ജില്ലകളിലെ മഴക്കാല തയാറെടുപ്പ് പ്രവർത്തനങ്ങളുടെ അവലോകനം ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ആദ്യ ആഴ്ചയിൽ പ്രത്യേകമായി നടത്തണം. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെയോ ജില്ലാ കലക്ടർമാരുടെയോ നേതൃത്വത്തിൽ യോഗം ചേരണം. അതിൽ ഓരോ പ്രവർത്തികളുടെയും പുരോഗതി അവലോകനം ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

ആപതാമിത്ര, സിവിൽ ഡിഫൻസ്, സന്നദ്ധസേന എന്നിങ്ങനെ പരിശീലനം സിദ്ധിച്ചവർക്ക് പ്രാദേശികമായി രക്ഷാപ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങൾ ലഭ്യമാക്കണം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഒരുസ്ഥലമോ കെട്ടിടമോ കണ്ടെത്തുകയും രക്ഷാപ്രവർത്തിന് ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ വാങ്ങിയോ, മഴക്കാലത്തേക്ക് വാടകയ്ക്ക് എടുത്തോ ശേഖരിച്ചു വയ്ക്കണം. ആപതാമിത്ര, സിവിൽ ഡിഫൻസ് തുടങ്ങിയ പരിശീലനം നേടിയ സന്നദ്ധപ്രവർത്തകരെ അഗ്നി സുരക്ഷാ വകുപ്പിൻറെ മേൽനോട്ടത്തിൽ ഈ കേന്ദ്രവുമായി ബന്ധിപ്പിക്കണം. ഈ കേന്ദ്രത്തിൻറെ ദൈനംദിന മേൽനോട്ടം തദ്ദേശ സ്ഥാപനത്തിനായിരിക്കും.

അപകടങ്ങൾ ഉണ്ടാവുമ്പോൾ സമയനഷ്ടംകൂടാതെ പ്രാദേശികമായി രക്ഷാപ്രവർത്തനം ആരംഭിക്കാൻ ഇത് ഗുണകരമാവും. ഇതിനാവശ്യമായ തുക ദുരന്തപ്രതികരണനിധിയിൽനിന്ന് അനുവദിക്കും. ഓരോ ഗ്രാമപഞ്ചായത്തിനും ഒരു ലക്ഷം രൂപയും മുനിസിപ്പാലിറ്റിക്ക് മൂന്ന് ലക്ഷം രൂപയും കോർപറേഷന് അഞ്ച് ലക്ഷം രൂപ വരെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിക്കുന്ന ഉപകരണങ്ങൾ വാങ്ങാനും സംഭരണകേന്ദ്രം ആരംഭിക്കുന്നതിനും ഈ വർഷം നടത്തുന്നതിനുമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിൽനിന്ന് ആവശ്യാനുസരണം അനുവദിക്കും. കൂടുതലായി ഉപകരണങ്ങൾ ആവശ്യമായി വന്നാൽ തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം നിലയിൽ സ്വരൂപിക്കണം. ഉപകരണങ്ങൾ വാങ്ങുന്നുവെങ്കിൽ മഴക്കാലത്തിനു ശേഷം അഗ്നിസുരക്ഷാ വകുപ്പിൻറെ മേൽനോട്ടത്തിൽ പുനരുപയോഗിക്കാവുന്ന തരത്തിൽ സൂക്ഷിക്കണം.

അതിതീവ്രമഴ ലഭിച്ചാൽ നഗരമേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് ഡ്രെയിനേജ് സംവിധാനങ്ങൾ വൃത്തിയാക്കി വെള്ളത്തിൻറെ ഒഴുക്ക് സുഗമമാക്കുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിക്കണം. ഇവ നിരീക്ഷിക്കാൻ എല്ലാ ജില്ലകളിലും പ്രത്യേകം സംവിധാനം രൂപീകരിക്കണം. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങൾ അതിതീവ്രമഴ പെയ്താൽ രൂക്ഷമായ വെള്ളക്കെട്ട് രൂപം കൊള്ളാൻ സാധ്യതയുള്ളവയാണ്. ഓപ്പറേഷൻ ബ്രേക്ക്ത്രൂ, ഓപ്പറേഷൻ അനന്ത തുടങ്ങിയവയ്ക്ക് തുടർച്ചയുണ്ടാവണം. അവയുടെ നിലവിലെ അവസ്ഥ പരിശോധിച്ച് അടിയന്തര മുൻകരുതലുകൾ എടുക്കേണ്ടതുമുണ്ട്. അപകടാവസ്ഥയിലുള്ള മരങ്ങൾ, മരച്ചില്ലകൾ, ഹോർഡിങ്ങുകൾ, പോസ്റ്റുകൾ തുടങ്ങിയവ സുരക്ഷിതമാക്കുന്ന പ്രവർത്തനം മഴയ്ക്ക് മുന്നോടിയായി പൂർത്തീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി.

Advertisement